ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രണയിച്ചവര്‍

കുറച്ചു ദിവസങ്ങളായി എന്റെ സുഹൃത്ത്‌ ഒണ്‍ലൈനില്‍ ഇടക്കിടെ വന്ന് ഹലോ ടൈപ്പ്‌ ചെയ്ത്‌ ചാറ്റിങ്ങിന്ന് ക്ഷണിക്കാറുണ്ട്‌.
തിരക്കുള്ള സമയമായതുകാരണം 'ബിസി' എന്ന് തിരിച്ചും റ്റൈപ്പ്‌ ചെയ്ത്‌ ഒഴിവാകാറാണ്‌.
ദുബായില്‍ ഞങ്ങള്‍ ഒരുമിച്ച്‌ ഒരുപാട്‌ കാലം ഒരുമിച്ച്‌ താമസിച്ചിരുന്നു. ജോലി ഇല്ലാതിരുന്ന സമയങ്ങളില്‍ അവനെന്നെ സാമ്പത്തികമായി മാത്രമല്ല, അറിയാവുന്ന പലരെയും നേരിട്ട്‌ കണ്ട്‌ എന്റെ കാര്യത്തിന്നായി വിലപ്പെട്ട സമയവും എനിക്കായി ചിലവഴിച്ചിട്ടുണ്ട്‌. പിന്നെ എന്റെ ജോലിത്തിരക്കിന്റെയും അവന്റെ മീറ്റിങ്ങുകളുടെ ഇടവേളകള്‍ക്കിടയിലും ഞങ്ങള്‍ സൌഹൃദം പുതുക്കി കൊണ്ടിരുന്നു.
എന്റെ നാട്ടിലെ ഒരു പ്രബല കുടുംബത്തിലെ അംഗമായിരുന്ന അവന്റെ ചെറുപ്പത്തിലേയുള്ള കൂട്ടുകാരന്‍ ഞാന്‍ മാത്രമായിരുന്നു.എന്റെ അനേകം കൂട്ടുകാരില്‍ ഒരുവന്‍ മാത്രമായിരിന്നു അവനെങ്കിലും, എന്റെ സമയത്തിന്റെ മുക്കാല്‍ പങ്കും അവനെന്റെ കൂടെ തന്നെയായിരുന്നുവെന്ന് ഇന്നു ഞാന്‍ ഓര്‍മിക്കുന്നു..
നിരര്‍ത്‌ഥകമായ ബാല്യകാലസ്മരണകളാകും അവന്റെ പല ചാറ്റിംഗ്‌ വിഷയങ്ങളും..ഒരു നഗരത്തിലാണ്‌ താമസമെങ്കിലും അവന്‍ കുടുംബസമേതം താമസിക്കുന്ന വീട്ടിലേക്ക്‌ വല്ലപ്പോഴും മാത്രമേ ഞാന്‍ പോയിട്ടുള്ളൂ..അഞ്ച്‌ വര്‍ഷത്തിന്ന് ശേഷമാണ്‌-അവന്‍ നാട്ടില്‍ വിട്ടിട്ട്‌ പോന്ന ഭാര്യയേയും കുഞ്ഞിനേയും ദുബായിലേക്ക്‌ കൊണ്ടുവന്നത്‌.മുന്ന എന്നെ കാണുമ്പോള്‍ തന്നെ എന്റെ കൂടെ
വരണമെന്ന് പറഞ്ഞു തുടങ്ങും.പലപ്പൊഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌, ഈ കുഞ്ഞിനെന്താണ്‌ എന്നോടിത്ര അടുപ്പമെന്ന്?..മുന്നയ്ക്ക്‌ ഒന്നോ രണ്ടൊ വയസ്സുള്ളപ്പോഴാണ്‌ ഞാന്‍ ഇങ്ങോട്ട്‌ വിമാനം കയറിയത്‌.അവന്റെ ഭാര്യയോട്‌, എന്റെ മുഖസാമ്യമുള്ള ബന്‌ധുക്കള്‍ ആരെങ്കിലുമുണ്ടോയെന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ടു, മുന്നയ്ക്ക്‌ എന്നോടുള്ള അടുപ്പം കണ്ടിട്ട്‌,.. ഞങ്ങളുടെ സൌഹൃദത്തിന്റെ തീവ്രത മകള്‍ക്കും അറിയുന്നത്‌ കൊണ്ടാകും എന്നു നിഷ ഒരു തമാശയും പറയും..
നിഷ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ള സുന്ദരിയായ ഒരുവളായിരുന്നു..എപ്പ്പോഴാണ്‌ എന്റെ കൂട്ടുകാരന്‍ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പതിവ്‌ പോലെ അവരുടെ പ്രണയത്തിന്റെ ചുക്കാന്‍ പിടിച്ചതും വിപരീത ധ്രുവങ്ങളിലുള്ള രണ്ടു കുടുംബങ്ങളെ തമ്മില്‍, ഒരായിരം എതിര്‍പ്പുകള്‍ക്കിടയിലും യോജിപ്പിക്കാന്‍ കഴിഞ്ഞതും എനിക്ക്‌ വളരെ അധികം സന്തോഷം തരുന്ന ചില ഓര്‍മകള്‍ ആണ്‌.മുന്ന വെളുത്ത്‌ കൊലുന്നനെയുള്ള പെണ്‍കുഞ്ഞായിരുന്നു. എന്റെ സുഹൃത്ത്‌ വളരെ ഭാഗ്യവാനായിരുന്നു. തിരക്ക്‌ പിടിച്ച അവന്റെ ബിസിനസ്സ്‌ ലോകത്തിലേക്ക്‌ ഞാന്‍ കടന്നു നോക്കിയിട്ടില്ലെങ്കിലും അവന്റെ സൌഭാഗ്യത്തില്‍ സന്തോഷിക്കാറുണ്ട്‌.പക്ഷേ,ഭാര്യയേയും കുഞ്ഞിനേയും കൊണ്ടുവരാത്തതെന്തേയെന്ന് ഞാന്‍ സന്ദേഹിക്കാറുണ്ടായിരുന്നു..
ഭാര്യയേയും കുഞ്ഞിനേയും കൊണ്ട്‌ അവന്‍ ഞാന്‍ താമസിച്ചിടത്ത്‌ നിന്നും
അകലെ ഒരു ഫ്ലാറ്റ്‌ വാങ്ങി. വല്ലപ്പോഴും ഏേതെങ്കിലും ഷോപ്പിംഗ്‌ സെന്ററില്‍ വെച്ചായിരുന്നു കൂടുതലും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നത്‌. പിന്നെ മുന്നയെ എന്റെ അടുത്തിട്ട്‌ വിട്ടു അവര്‍ പതിയെ മാറിനടക്കുമായിരുന്നു. തിരക്കു പിടിച്ച ജീവിത ശൈലിയില്‍ അവന്ന് കിട്ടിയിരുന്ന അപൂര്‍വാവസരങ്ങള്‍..
ഈയടുത്താണ്‌, ഞാനെന്റെ വീട്ടിലേക്ക്‌ വിളിച്ചപ്പോള്‍ അറിഞ്ഞത്‌, നിഷയെ അവന്‍ വിവാഹമോചനം ചെയ്തെന്ന്!!..
ഒരു പ്ലെഷര്‍ ട്രിപ്പിനു പോകാനിരുന്ന ഞാന്‍ നിര്‍ന്നിമേഷനായി നിന്നു പോയി!!..
അപ്പോള്‍ മുന്ന -
ദൈവമേ, ഇതെകുറിച്ച്‌ എന്തെങ്കിലും പറയുവാനായിരിക്കുമോ നിഷാദ്‌ ഒണ്‍ലൈനില്‍ വന്നത്‌?!!..
ഉടന്‍ വിളിച്ചപ്പ്പ്പോള്‍ അവന്റെ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിരിക്കുന്നു..
പിന്നെ വിവരങ്ങള്‍ വീട്ടിലേക്ക്‌ തന്നെ വിളിച്ചറിഞ്ഞു..
ഉന്നത നിലയിലുള്ള തന്റെ ബിസിനസ്സ്‌ സാമ്രാജ്യത്തില്‍ ഒരു കേസില്‍ പെട്ട്‌ നിഷാദ്‌ മൂന്നുമാസം ജയിലിലായപ്പോള്‍ ആരാരും സഹായിക്കാനില്ലാതെ നിഷ കണ്ണീര്‍ വാര്‍ത്തു കഴിയുകയായിരുന്നു. തന്നെ സഹായിക്കാന്‍ വന്ന ബന്ധുക്കളുടെ പിടിപാട്‌ കൊണ്ടു ജയില്‍ മോചിതനായ നിഷാദില്‍ എപ്പോഴോ സംശയത്തിന്റെ ചെകുത്താന്‍ കയറി..പരസപര വിശ്വാസത്തിന്റെ നൂലിഴയില്‍ ചേര്‍ത്ത്‌ വെച്ച ദാമ്പത്യത്തില്‍ അസ്വാരസ്യം പടര്‍ന്നു കയറിയപ്പോള്‍ നിഷ മുന്നയുമായി നാട്ടിലേക്ക്‌ വിമാനം കയറി. തന്റെ കുഞ്ഞിന്ന് ശേഷകാലം ജീവിക്കുവാന്‍ വേണ്ട തുക കൂടെ വിവാഹമോചന
കരാറില്‍ നിഷാദ്‌ എഴുതി ചേര്‍ത്തുവത്രെ..
പ്ലെഷര്‍ട്രിപ്പ്‌ മാറ്റി വെച്ച്‌ അവന്റെ ഫ്ലാറ്റില്‍ ചെന്ന എനിക്ക്‌ അത്‌ പൂട്ടികിടക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌..
ഗ്ലാസ്സിട്ട ജനാലയില്‍ മുഖം ചേര്‍ത്ത്‌ ഫ്ലാറ്റിനകത്തേക്ക്‌ നോക്കിയപ്പ്പ്പോള്‍ എപ്പോഴോ ഞാന്‍ വാങ്ങി കൊടുത്ത മൊദേഷ്‌ പാവ അഴിയില്‍ ചേര്‍ത്ത്‌ വെച്ചിരിക്കുന്നു -മുന്ന-
വഴക്കിന്റെയും കണ്ണീരിന്റെയും ഇടവേളകളിലെപ്പോഴെങ്കിലും ഒരു പെട്ടി ചൊക്ക്ലേറ്റുമായി ഞാന്‍ കടന്നു ചെല്ലുമെന്ന് മുന്ന നിനച്ചിട്ടുണ്ടാകും..
പക്ഷെ, ഞാനറിഞ്ഞില്ലല്ലൊ മകളെ, നിന്നെ കരുതി പോലും അവര്‍ ഇനിയടുക്കാനാകാത്തത്ര അകന്നു കഴിഞ്ഞെന്ന്..
പ്രണയിച്ച്‌ പിരിഞ്ഞവരെ, ഇനിയെങ്കിലും പറഞ്ഞു തരൂ.. ഒരുമിച്ച്‌ ജീവിച്ച്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ എവിടെയാണ്‌ ജീവിതം കൈവിട്ട്‌ പോകുന്നതെന്ന്?.







അഭിപ്രായങ്ങള്‍

Kalesh Kumar പറഞ്ഞു…
ഇബ്രു....
ഒറ്റ വാക്ക്‌ - "എക്സലന്റ്‌"!

ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു!
Paul പറഞ്ഞു…
ഇബ്രൂ.. എന്താണ്‌ പറയേണ്ടതെന്ന്‍ അറിയില്ല. അതൊരു ഉത്തരമില്ലാത്ത ചോദ്യമാണെന്നു പോലും തോന്നുന്നു.
ചില നേരത്ത്.. പറഞ്ഞു…
നന്ദി..
ശ്രീ കലേഷ്‌,
ശ്രീ പോള്‍,
ശ്രീമതി സൂ.
Unknown പറഞ്ഞു…
ഇതൊരു കഥയാണെങ്കില്‍ ഞാന്‍ പറയും. “നന്നായിട്ടുണ്ട്‌“.
ഇത്‌ താങ്കളുടെ ജീവിതത്തിലെ ഒരേട്‌ ആണെങ്കില്‍ ഞാന്‍ പറയും. “എനിക്കറിയില്ല എന്തു പറയണമെന്ന്‌....”
ചില നേരത്ത്.. പറഞ്ഞു…
Dear സിമ്പിള്‍,
ഇതൊരു കഥ മാത്രം..
ആത്മാനുഭവം ഇല്ലെന്നല്ല!..
ഇബ്രു-
Jayan പറഞ്ഞു…
ഇബ്രൂ,

simple പറഞ്ഞ അതേ അഭിപ്രായമാണ്‌ എനിക്കും. കഥയാണെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...........

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!