ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണവാര്‍ത്തകള്‍

യ്യോ! എന്ത് നല്ലൊരു ജീവിതമായിരുന്നു ഹംസാജിയുടേത്!
അദ്ദേഹം കേരള പൊതുജന പാര്‍ട്ടി എന്ന കെ.പൊ.പായുടെ സ്ഥാപക നേതാവും ആജീവനാന്ത തലവനുമായിരുന്നു. തന്റെ പലചരക്കു കടയ്ക്ക് മുന്നില്‍ നടന്നിരുന്ന സകല അനീതികള്‍ക്കെതിരെയും സന്ധിയില്ലാതെ വാചക കസര്‍ത്തിലൂടെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. കുമാരന്റെ അമ്പലത്തിലേക്കുള്ള ഉത്സവവരവില്‍ സകല മതനേതാക്കളുടേയും വിലക്കിനെ അവഗണിച്ച് തോളത്തിടാറുള്ള തോര്‍ത്ത്മുണ്ട് തലയില്‍ കെട്ടി അദ്ദേഹം നടത്തിയിരുന്ന നൃത്തച്ചുവടുകള്‍ ഏവരേയും പുളകം കൊള്ളിക്കുന്നതായിരുന്നു. തല്‍ഫലമായി കെട്ട്പ്രായം എത്തിയ മകള്‍ക്ക് സ്വസമുദായത്തില്‍ നിന്ന് വരനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും വര്‍ഷാവര്‍ഷമുള്ള നൃത്തച്ചുവടുകളേയും മുഖം നോക്കാതെയുള്ള വാചകകസര്‍ത്തുകളേയും അദ്ദേഹം മരണം വരെ കൈവെടിയുകയുണ്ടായില്ല. മതം നോക്കിയുള്ള കൊലപാതകങ്ങളിലേക്ക് ജനം തിരിഞ്ഞപ്പോള്‍ ഹാജിയുടെ പാര്‍ട്ടി മതേതര പാര്‍ട്ടിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ ഹിന്ദുക്കളും മുസ്ലിംങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ മുസ്ലിംങ്ങളും അങ്ങാടിയിലേക്കിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്ന ആ ദുഷിച്ച കാലത്താണ് അദ്ദേഹം ഉത്കൃഷ്ടമാ‍യ ഈ വിളംബരം തന്റെ കടയ്ക്ക് മുന്നില്‍ നിന്നും പ്രഖ്യാപിച്ചത്. മറ്റെല്ലാ ഹാജിമാരെ പോലെ തന്നെ മക്കത്ത് പോയി ഹജ്ജ് ചെയ്യുകയും മറ്റൊരു ഹാജിമാരും ചെയ്യാത്തത് പോലെ ചെയ്യുകയും ചെയ്ത ഒരു മഹാനുഭാവനാണ് തിരൂര്‍ താലൂക്കിലെ മണ്ണിത്തിരി വില്ലേജില്‍ നിന്ന് ഇന്നലെ മരിച്ച് പോയ, കാലഹരണപ്പെട്ട് പോകുന്ന മതേതര പുരുഷന്മാരിലെ എണ്ണം പറഞ്ഞൊരാളായ താലുള്ളതില്‍ വീട്ടില്‍ അയമുഹാജി മകന്‍ ഹംസ ഹാജി എന്ന ഹംസാജി. പരേതന് വിവാഹമോചനം ചെയ്യപ്പെട്ട രണ്ട് പെണ്മക്കളാണുള്ളത്.

ദുഷ്ടരേ, പക്ഷം പിടിക്കുന്നവരേ, വാര്‍ത്തകളെ വിഴുങ്ങുന്നവരേ, തെറ്റിദ്ധാരണ പരത്തുന്നവരേ, പ്രോജ്ജ്വലമായൊരു പ്രാദേശിക ഇതിഹാസത്തെയാണല്ലോ, തിരൂര്‍ താലൂക്കിലെ മണ്ണിത്തിരി വില്ലേജില്‍ താലുള്ളതില്‍ വീട്ടില്‍ അയമുഹാജി മകന്‍ ഹംസ ഹാജി പരേതനായി എന്നൊരു ഒരിഞ്ച് വാര്‍ത്തയില്‍ നിങ്ങള്‍ ഒതുക്കി കളഞ്ഞത്. വെറുതെയല്ല ചരമകോളങ്ങള്‍ പെണ്ണുങ്ങളും വൃദ്ധരും മാത്രം വായിക്കുന്ന വിരസമായ കോളങ്ങള്‍ നിറഞ്ഞ പേജായി മാറിയത്.

അഭിപ്രായങ്ങള്‍

Rasheed Chalil പറഞ്ഞു…
ഇബ്രൂ...
സകല പത്രങ്ങളുടെയും പ്രഥമപേജ് ചരമപ്പേജിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍, ആദ്യപേജിലെ മുഖ്യവാര്‍ത്തകളും ചിത്രങ്ങളും മനപൂര്‍വ്വം മറന്ന് വായനക്കാരന്‍ ചരമക്കോളം അരിച്ച് പെറുക്കിത്തുടങ്ങിയിട്ടുണ്ട്.
ശ്രീ പറഞ്ഞു…
വെറുതെയല്ല ചരമകോളങ്ങള്‍ പെണ്ണുങ്ങളും വൃദ്ധരും മാത്രം വായിക്കുന്ന വിരസമായ കോളങ്ങള്‍ നിറഞ്ഞ പേജായി മാറിയത്...
Siji vyloppilly പറഞ്ഞു…
Kurachu neenda oru kadhayaakkaamaayirunnillee?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!