ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉന്മാദം

മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കിപ്പോള്‍തോന്നുന്നത്. പൊങ്കല്‍ അവധിക്ക് മൂന്ന് നാള്‍ മുമ്പായിരുന്നല്ലോ, ജീവിതത്തെ നിസ്സാരമാക്കിമരണത്തിലേക്ക് അവള്‍ എടുത്തുചാടിയത്. മൂക്കുത്തിയും വെള്ളികൊലുസുകളും പൊന്‍‌വളകളും മുല്ലപ്പൂവും അവളോടൊപ്പം പാളങ്ങള്‍ക്കിരുവശവും ചിതറിതെറിച്ചിട്ടുണ്ടാകണം.
‌‌‌‌ അലോസരപ്പെടുത്തുന്ന, പാദസരത്തിന്റെ കിലുക്കമിനിയുണ്ടാവില്ല. അവധി ദിനങ്ങളിലെ പുലരിയില്‍ കാശിനായി വാതിലില്‍ മുട്ടുകയുമുണ്ടാവില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തി ലോഡ്ജിന്റെ ഗോവണി കയറി പ്രകോപനമുണ്ടാക്കുകയുമില്ല.

വിവാഹനിശ്ചയത്തിന്റെ തലേന്ന് മല്ലികയുടെ കാമുകന്‍ ദാരുണമായി വധിക്കപ്പെട്ടു.

സ്വപ്നങ്ങളുടെ നൂലിഴയില്‍ നെയ്ത മനോഹരമായ പുറംകുപ്പായം നെടുകെ കീറിയതില്‍ പിന്നെ മല്ലിക, രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലേക്ക് വന്നേയില്ല.
അവധിക്കാലത്തിലേക്കുള്ള തിരക്കിലായതിനാല്‍ ഞാനൊട്ടന്വേഷിച്ചുമില്ല. അലക്കിതേച്ച വസ്ത്രത്തിന്റെ കാശ് കൊടുക്കാന്‍ മല്ലികയെ അന്വേഷിച്ചപ്പോഴായിരുന്നു ആ ആത്മഹത്യയുടെ വാര്‍ത്ത എന്നെ നിരാ‍ശനാക്കിയത്.


ഇരുട്ടിന്റെ മാംസളതയെ കീറിമുറിച്ച് ട്രെയിനെന്നെ അവധിക്കാലത്തേക്ക് കൊണ്ട് പോകുന്ന നിമിഷങ്ങളൊന്നും ഞാനാ വേദനയില്‍ അറിയാതെ പോയി. കാട്പാടിയിലെ ആശ്വാസത്തിലും സേലത്തെ തിരക്കിലും ഞാന്‍ മല്ലികയെ ഓര്‍ക്കുകയായിരുന്നു.... അവള്‍ എനിക്കന്ന്യയായിരുന്നില്ല.. കണ്ട് മറന്നു പോകുമായിരുന്ന മനോഹരമായ ആ ബന്ധം മല്ലികയുടെ ബുദ്ധിശൂന്യതയിലൂടെ എന്നേക്കുമായി എന്നില്‍ തങ്ങി നില്‍ക്കുമെന്ന് ഉറപ്പായി.
യൌവന സഹജമായ എന്റെ അഭിനിവേശം മല്ലികയുടെ മനോഹരമായ പുഞ്ചിരിയില്‍ അലിഞ്ഞില്ലാതായതില്‍ പിന്നെ അവധി ദിനങ്ങളില്‍ പങ്കുവെച്ച കഥകളെല്ലാം അവളുടെ ദൈന്യമായ ജീവിതത്തിന്റേതായിരുന്നു. തഞ്ചാവൂരിലെ കുഗ്രാമത്തില്‍ നിന്ന് ചെന്നൈയിലേക്ക്, എന്നെ പോലെ മഹാനഗരത്തിന്റെ കാമുകനായല്ല അവള്‍ വന്നത്. വറുതികള്‍ക്ക് അല്പമെങ്കിലും അറുതി നല്‍കാനായിരുന്നു.കഠിനാദ്ധ്വാനത്തിലൂടെ ജീവിതത്തിന് പ്രതീക്ഷ കൈവരുന്നതിനിടയില്‍ കതിരവനുമായി മല്ലിക പ്രണയത്തിലായി സ്വപ്നങ്ങളുടെ ചില്ലകള്‍കൊണ്ട് ജീവിതത്തിന്റെ കൂര പണിയുന്നതിന്റെ ഇടവേളയിലാണ് ഞാനുമായി മല്ലിക പരിചിതമായത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മല്ലികയെ ഓര്‍ക്കുമ്പോള്‍ നൊമ്പരമുണ്ടെങ്കിലും ആ ജീവിതം തകര്‍ന്ന് പോയതിന്റെ വേദന വേട്ടയാടിയ പൊങ്കലവധിക്ക് ശേഷം ചുടുകാടില്‍ വിശ്രമിക്കുന്ന മല്ലികയെ കാണാന്‍ ചെല്ലുകയുണ്ടായില്ല.



ചെന്നൈ മഹാനഗരത്തോടുള്ള കാമം നഷ്ടപ്പെട്ട് പേരറിയാത്ത ഋതുക്കളുടെ ശാപം വഹിക്കാന്‍ മരുഭൂവിലെത്തി അധികമാകും മുമ്പെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറക്കം നഷ്ടപ്പെടുത്തി, മല്ലിക എന്റെ ചെവികളില്‍ പൊട്ടിച്ചിരികള്‍ കൊണ്ടലോസരപ്പെടുത്തി. വിളവെടുപ്പിന്റെ ഈ നാട്ടില്‍ ഇരുട്ടിറങ്ങാത്ത രാത്രിയെ കാണാന്‍ ഇടുങ്ങിയ ബാല്‍ക്കണികളിയിലേക്ക് ഞാനിറങ്ങി. പ്രഭാത പ്രാര്‍ത്ഥനക്കുള്ള ക്ഷണം നിരസിച്ച് ഓര്‍മ്മകളുടെ അലോസരം ആസ്വദിച്ചു.
ഉറക്കം നഷ്ടപ്പെടുത്തി മല്ലിക ഒരു നാള്‍ ബാല്‍ക്കണിയിലെന്നെ ഒറ്റയ്ക്കാക്കി കതിരവനെ വിളിക്കാന്‍ പോയ നേരത്ത്, പിതാമഹന്‍ ഭാഗം വെച്ച തെങ്ങിന്‍ തോപ്പ് അകാരണമായി വിറ്റഴിച്ചതിനെ പരിഭവിച്ച് ബാല്‍ക്കണി വഴി കടന്നു വന്നു. എന്റെ പിതാവിന്റെ ചെയ്തിയിലെനിക്കുള്ള നിസ്സഹായാവസ്ഥ അറിയിച്ച് ഞാനാശ്വാസം കൊണ്ടു.
മല്ലിക കതിരവനൊത്ത് തിരിച്ച് വന്നപ്പോഴേക്കും പിതാമഹന്‍ ബാല്‍ക്കണി വഴി താഴേക്ക് പോയെന്നെ അല്‍ഭുതപ്പെടുത്തി.
തിരുവാണ്മിയൂരിലെ അവസാന കാഴ്ചയില്‍ കതിരവന്റെ തല വേര്‍പ്പെട്ട ഉടലില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു.
ഇപ്പോള്‍ മല്ലികയുടെ മുല്ലപ്പൂ ഗന്ധവും കതിരവന്റെ ചോരയുടെ ഗന്ധവും ചേര്‍ന്ന് ബാല്‍ക്കണിയില്‍ നിന്നും വൃത്തികെട്ട ഗന്ധം വമിക്കാന്‍ തുടങ്ങി. ഭീതിയോടെ തല തറയിലേക്ക്താഴ്ത്തിയപ്പോള്‍ രക്തം കിനിഞ്ഞൊഴുകി കാലിലേക്ക് നനവ് പടരുമെന്ന നിലയിലായിരിക്കുന്നു.

മല്ലികയില്‍ നിന്നും ഭീതി അനുസ്യൂതം പ്രവഹിച്ച് രോമ കൂപങ്ങളൊക്കെയും എഴുന്ന് നില്‍ക്കാന്‍ തുടങ്ങി. കതിരവന്‍ എന്തിനെന്നറിയാതെ എന്നെ തുറിച്ച് നോക്കുന്നതിനിടയില്‍ കൈവരിയിലേക്ക് ഇരുന്നു ഞാന്‍ കാല്‍ നിലത്ത് നിന്നുയര്‍ത്തി ചുവരിനോട് ചേര്‍ത്ത് പ്രഭാത പ്രാര്‍ത്ഥനക്കുള്ള ക്ഷണം വിറയലോടെ കാതോര്‍ത്തു. പുലരിയുടെ തലോടല്‍ ഭയന്ന് പുതപ്പിനകത്തേക്ക് ഉള്‍വലിഞ്ഞ് കണ്ണടച്ചപ്പോള്‍ മല്ലിക കണ്‍പോളകളില്‍ എന്നെ കാത്തിരിക്കുന്നു.

മല്ലികയെ ഭയന്ന് ഞാനും എന്നെ ഭയന്ന് ബന്ധുക്കളും ഉറങ്ങാതെയിരുന്നു. പുതപ്പിനകത്ത്, വ്യവഹാരത്തിലെ നഷ്ടത്തോത് കണക്കാക്കി പിതാമഹനോട് പറയാന്‍ കരുതി രാത്രിയാകാന്‍ കാത്തിരുന്നു.

രാത്രിയില്‍, പുറത്ത് പോയ ബന്ധു തിരിച്ചുവരുന്നതിന്‍ മുമ്പ് കാറ്റിനാല്‍ കുളിക്കാന്‍ വിവസ്ത്രനായി ബാല്‍ക്കണിയിലേക്ക് ഇറങ്ങി... തണുത്ത കാറ്റില്‍ തുറന്ന് പിടിച്ച കണ്ണുകള്‍ നീറിപുകഞ്ഞു... പതിവിലധികം വ്യഗ്രതയോടെ, മല്ലികയെ ഭയന്ന് ഇമവെട്ടി.... ഇരുട്ട് ഭയമായി തുടങ്ങിയിരിക്കുന്നു... ഉറക്കവും...

കാറ്റേറ്റ് തലമുടിയില്‍ വിരലോടിക്കവേ, നിര്‍ബന്ധപൂര്‍വ്വം അടിവസ്ത്രമണിയിച്ച് കുറേ പേര്‍ ഗോവണി വഴി മഞ്ചലിലെന്ന പോലെ എങ്ങോട്ടോ കൊണ്ടുപോകുമ്പോള്‍ ഇമവെട്ടാതെ, മല്ലികയെ ഭയന്ന് വേദനയോടെ ഞരങ്ങി.


നീണ്ട ഉറക്കത്തിനു ശേഷം ഉണര്‍ന്നപ്പോള്‍, വിയര്‍പ്പ് ഗന്ധം നിറഞ്ഞിരുന്ന മുറിയിലാകെ പൂന്തോട്ടത്തിലെന്ന പോലെ സുഗന്ധം നിറഞ്ഞിരുന്നു. പുതപ്പിനും തലയിണയ്ക്കും എന്റെ ശരീരത്തിനും അതേ ഗന്ധമായിരുന്നു. പുതുവസ്ത്രമണിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പകലോന്‍ പുഞ്ചിരിയോടെ എന്നെ എതിരേറ്റു. മരുഭൂമിയില്‍ ചൂടുകാലം ആരംഭിച്ചിരിക്കുന്നു.. ദിക്കറിയാതെ, വിയര്‍പ്പ് പൊടിഞ്ഞ്, വാഹനങ്ങളുടെ ഇരമ്പം കേട്ട് നില്‍ക്കുമ്പോള്‍, ഉന്മാദകാലത്ത് എന്നെ ഭയന്ന് അകന്ന് പോയ സുഹൃത്ത് കടന്നു വന്നു. സുഗന്ധം ആസ്വദിച്ച് സംഭാഷണത്തില്‍ മുഴുകവേ അയാള്‍ പറഞ്ഞു...
“മരണം കാത്തിരിപ്പുകള്‍ക്കുള്ള വിരാമമാണ്, മുമ്പേ പോയവരോട് പറയാന്‍ കഥ സ്വരൂപിക്കേണ്ടതിലേക്ക് നാം ജീവിച്ചിരുന്നേ പറ്റൂ.”

വിഭ്രാന്തിയുടെ പീഡനത്തിന് മുന്‍പ് സൂക്ഷിച്ച് വെച്ചിരുന്ന നീല പുറം ചട്ടയുള്ള എഴുത്തു പുസ്തകത്തില്‍ മല്ലികയോട് പറയാനായി ഒരൊറ്റ തലക്കെട്ടില്‍ ഞാന്‍ നീണ്ട കഥയെഴുതി തുടങ്ങി.
-ശുഭം-

അഭിപ്രായങ്ങള്‍

സു | Su പറഞ്ഞു…
:) ഉന്മാദം നന്നായി.
Kalesh Kumar പറഞ്ഞു…
ഇബ്രാന്‍, നന്നായിട്ടുണ്ട്!
അരവിന്ദ് :: aravind പറഞ്ഞു…
ഇബ്രൂ..വെരി നൈസ്.
“ വിളവെടുപ്പിന്റെ ഈ നാട്ടില്‍ ഇരുട്ടിറങ്ങാത്ത രാത്രിയെ കാണാന്‍ ഇടുങ്ങിയ ബാല്‍ക്കണികളിയിലേക്ക് ഞാനിറങ്ങി. പ്രഭാത പ്രാര്‍ത്ഥനക്കുള്ള ക്ഷണം നിരസിച്ച് ഓര്‍മ്മകളുടെ അലോസരം ആസ്വദിച്ചു“
വളരെ നന്നായിട്ടുണ്ട്.
Sreejith K. പറഞ്ഞു…
നീല പുറം ചട്ടയുള്ള എഴുത്തു പുസ്തകത്തില്‍ മല്ലികയോട് പറയാനായി ഒരൊറ്റ തലക്കെട്ടില്‍ ഞാന്‍ നീണ്ട കഥയെഴുതി തുടങ്ങി.

അതാണോ ഇത്? കഥ നന്നായിട്ടുണ്ട്. പക്ഷെ പാവം എനിക്ക് വിഷമമായി. മല്ലിക ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല എന്ന കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയെന്ന് എനിക്കും ഇപ്പോള്‍ ‍തോന്നുന്നുണ്ട്.
അജ്ഞാതന്‍ പറഞ്ഞു…
“മരണം കാത്തിരിപ്പുകള്‍ക്കുള്ള വിരാമമാണ്, മുമ്പേ പോയവരോട് പറയാന്‍ കഥ സ്വരൂപിക്കേണ്ടതിലേക്ക് നാം ജീവിച്ചിരുന്നേ പറ്റൂ.”

ഇബ്രൂ ജീവിതം കൊണ്ട്‌ മുറിവേല്‍ക്കുന്നവര്‍ക്കെവിടെ കഥകള്‍ സ്വരൂപിക്കാന്‍
നേരം ? അവാര്‍ക്കു പറയാനുള്ള കഥ കേള്‍ക്കാനും അവിടെ ആളുക്കള്‍ കാത്തിരിക്കുന്നുണ്ടാകുമോ?

ഇബ്രുവിന്റെ സ്വരം ബ്ലോഗുകളില്‍ വേറിട്ട്‌ നില്‍ക്കുന്നു.എന്റെ നാട്ടില്‍ വന്ന്‌ യുവജനോത്‌സവത്തില്‍ കഥയെഴുത്തിന്‌ സമ്മാനം വാങ്ങിയ കുട്ടുകാരാ ഇനിയും എഴുതണം.
Kumar Neelakandan © (Kumar NM) പറഞ്ഞു…
ഇതു ശരിയാവില്ല. ഒരു നല്ല പോസ്റ്റ് വായിക്കുമ്പോള്‍ കമന്റ്റ് എഴുതാന്‍ പുതിയ വാക്കുകളില്ല. അല്ലെങ്കില്‍ എല്ലാവരും ആദ്യമെ അതങ്ങു പറയും.
ഇബ്രു, നന്നായിക്കഥ. മനസിനുള്ളിലൂടെ പറയുന്ന കഥ.
സൂഫി പറഞ്ഞു…
തിരുവാണ്മിയൂരിലെ, കാമരാജ്‌ നഗറിലുള്ള വാടകവീട്ടിലിരുന്നു കതിരവന്റെ മരണം ഞാന്‍ കാണുന്നു.
ഒപ്പാരി വെച്ച്‌ കരയുന്ന തെരുവിന്റെ സന്തതികളെ പിന്തള്ളി കതിരവന്റെ ശവം വാഴപ്പോള കെട്ടിയ വണ്ടിയിലെടുക്കുമ്പോള്‍, മരണമാഘോഷിച്ചു കൊണ്ടുള്ള ചെണ്ടമേളങ്ങള്‍ക്കും കാതടപ്പിക്കുന്ന പടക്കങ്ങളുടെ ശബ്ദങ്ങള്‍ക്കുമപ്പുറം മല്ലികയുടെ തേങ്ങലെന്റെ ഹൃദയം പൊള്ളിച്ചിരുന്നു...

ഇബ്രു... ഈ ഉന്മാദമെനിക്കു വളരെ ഹൃദ്യമാകുന്നു.
രാജ് പറഞ്ഞു…
ഹൃദയം പൊള്ളിക്കുന്ന വാക്കുകള്‍ക്കുപരി പ്രശംസയര്‍ഹിക്കുന്നതു കഥയെഴുത്തിന്റെ ഈ നവസാങ്കേതികത്വമാണു്. ഉന്മാദം തിരസ്കരിക്കുവാനാകാത്ത കഥയാകുന്നു.
Visala Manaskan പറഞ്ഞു…
“മരണം കാത്തിരിപ്പുകള്‍ക്കുള്ള വിരാമമാണ്, മുമ്പേ പോയവരോട് പറയാന്‍ കഥ സ്വരൂപിക്കേണ്ടതിലേക്ക് നാം ജീവിച്ചിരുന്നേ പറ്റൂ.”

ഇബ്രാനേ... തകര്‍ത്തൂറാ.
aneel kumar പറഞ്ഞു…
അപ്പോ പറഞ്ഞതങ്ങനെ തന്നെ ഇബ്രൂ.
വായിച്ചു, വായിക്കാതെ പറഞ്ഞ അഭിപ്രായം തന്നെ ഇപ്പോഴും. :)
Unknown പറഞ്ഞു…
മാസ്‌മരികതയുടെ സംഗീതമാണ്‌ അക്ഷരങ്ങളെന്ന് ചില നേരങ്ങളില്‍ എനിക്ക്‌ തോന്നാറുണ്ട്‌. ഇപ്പോള്‍ ഇവിടെയും.. ഓരോ വരികളിലും, എത്ര ഭംഗിയായി വാക്കുകള്‍ അടുക്കി വെച്ചിരിക്കുന്നു..!! ഇബ്രാന്‍... ഇതു സത്യം... നാളെ ഞാന്‍ അഭിമാനപൂര്‍വം വിളിച്ചു കൂവും.. 'പ്രശസ്‌ത എഴുത്തുകാരന്‍ ഇബ്രാന്‍ എന്റെ സുഹൃത്താണ്‌'. ഇതു വെറും ഒരു ഫാന്‍സി കോംപ്ലിമന്റ്‌ ആയി എടുക്കരുത്‌ ഇബ്രൂ.. എഴുത്തിലെ ആ വ്യത്യസ്തത...!! അവതരണ ശൈലി..! ഇന്നലെ ഫോണ്‍ ചെയ്‌ത്‌ മല്ലികയുമായി മല്ലിടുകയാണെന്ന് പറഞ്ഞപ്പോള്‍, ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. ഏകാന്തതയുടെ ഇടനാഴിയില്‍ അനുഭവങ്ങളുമായി സംവദിക്കുമ്പോഴാണ്‌, ഓര്‍മകളും സ്വപ്‌നങ്ങളും ഒരു കൂട്ടം കഥാപാത്രങ്ങളായി മിഴിയിഴകളുടെ തിരശ്ശീല മാറ്റി കടന്നുവരുന്നത്‌..!!
Excellent Ibru.. reallly Excellent..!!
ഉമേഷ്::Umesh പറഞ്ഞു…
വളരെ നല്ല കഥ, ഇബ്രൂ..
Unknown പറഞ്ഞു…
വായനക്കാരുടെ മനസ്സിലേക്ക് കനല്‍ കോരിയിടുന്ന കഥകള്‍ പിറന്നിട്ടൂള്ളത് എഴുത്തുകാര്‍ ഉന്മാദികളാകുമ്പോഴാണു. എഴുത്തിന്റെ മൂര്‍ച്ഛയില്‍ ഉന്മാദത്തിന്റെ നിറവറിയാത്ത രചനകള്‍, പലപ്പോഴും മനസ്സുകളെ തൊടാതെ വഴി മാറിപ്പോകും. ഇബ്രുവിലെ എഴുത്തുകാരന്‍ എന്നും ഉന്മാദിയായിരിക്കട്ടെ... ഉലയൂതി വാക്കിന്‍ കനലുകളുണര്‍ത്തട്ടെ!
ദേവന്‍ പറഞ്ഞു…
അയലോക്കക്കാരന്‍ പ്രൊഫഷണല്‍ എഴുത്തുകാരനാണല്ലേ? വെറുതേയല്ല ഇങ്ങനെ പെര്‍ഫെക്ഷന്‍. നമ്മള് ഏതു ഏള്‍ ഗ്രേ തേയിലയും ആള്‍ ക്രീം പാലും ക്യൂബന്‍ ബീറ്റ് ഷുഗറുമൊക്കെ ഇട്ടിളക്കിയാലും കുട്ടമ്പിള്ള കാസ്റ്റ്ട്റോള്‍ പാട്ട കൊണ്ടടിക്കുന്ന ഒന്നര മീറ്റര്‍ ചായ പോലെ പെര്‍ഫെക്റ്റ് ആകില്ല, കാരണം കുട്ടേട്ടന്‍ പ്രൊഫഷണല്‍ ചായക്കാരനാണ്.
കണ്ണൂസ്‌ പറഞ്ഞു…
മൂന്നു തവണ വായിക്കേണ്ടി വന്നു കഥ ഒന്ന് ഉള്‍ക്കൊണ്ടു കിട്ടാന്‍. അത്‌ കഥയുടെ കുഴപ്പമല്ല, അതിന്റെ ഗഹനതയാണ്‌ കാണിക്കുന്നത്‌. എന്റെ പരിമിതിയും.

ഇബ്രൂ, നല്ല സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
അതുല്യ പറഞ്ഞു…
മൃദുല ആത്മഹത്യ ചെയ്തുന്ന് കമന്റ്‌ വായിച്ചപ്പോ മനസ്സില്ലായി. ബാക്കി വായിക്കണമെങ്കില്‍ ഉന്മാദം വരണം, അതിനു ഒരല്‍പം സംഭാരം കുടിച്ചിട്ടു വരാം. ഒവുലോസു ഉണ്ട (ജീരകം വറുത്ത്‌ ഇബ്രുവിന്റെ നാട്ടില്‍) റ്റ്രേയിലറിന്റെ അടിയിലു വച്ചു പൊട്ടിച്ച്‌ തിന്നാനൊന്നും സമയം ഇല്ലാ ഇബ്രു. അതുകൊണ്ട്‌ അല്‍പം പാലില്‍ ചാലിച്ച്‌ മയത്തിലു തരൂ ഇനി മുതല്‍.
ഇബ്രുവേ,
ഇപ്പൊഴേ വായിച്ചുള്ളൂ. ചൂടോടെ കമന്റാം.
കഥപറഞ്ഞ ശൈലിയും ഉന്മാദം സൃഷ്ടിച്ചെടുത്ത രീതിയും നന്നു്‌.

വളരെ ചെറിയ ഒരു കാര്യം കൂടെ പറയട്ടെ.
വറുതിയില്‍ ... അറുതി എന്നതിനു്‌ പ്രാസഭംഗി ഉണ്ടെങ്കിലും അത്തരം പ്രയോഗങ്ങള്‍ കഥയില്‍ മുഴച്ചു നില്‍ക്കും എന്നാണെന്റെ അഭിപ്രായം. ഇതെന്റെ മാത്രം അനുഭവമാണു്‌ കേട്ടോ. പൊതു സമ്മതിയില്ല, ഇതിനു്‌.
വളരെ നല്ല പ്രയോഗങ്ങൾ ഇബ്രൂ, നന്നായി..!
ചില നേരത്ത്.. പറഞ്ഞു…
സൂ, കലേഷ്-നന്ദി
അരവിന്ദ്,വാക്കുകള്‍ സ്പന്ദനങ്ങളാണ്, പ്രചോദനങ്ങളാണ് അവയെ മിടിപ്പിക്കുന്നത്, പ്രചോദനങ്ങള്‍ക്ക് നന്ദി.
ശ്രീജിത്തേ, നല്ലൊരു സെന്റി കഥ വഴി തിരിച്ച് വിട്ടിട്ട്, ഇപ്പോള്‍ അതാണോ ഇത്, ഇതാണോ അത് എന്നൊക്കെ പറഞ്ഞാല്‍ ഞാനെന്തു ചെയ്യും? എന്നാലും ഉപദേശ നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.
തുളസീ,കഥ പറഞ്ഞ് ജീവിതം സമ്പുഷ്ടമാക്കൂ, പൊയ്പോയവരോടല്ല, കാത് കൂര്‍പ്പിച്ച് കാത്തിരിക്കുന്നവരോട്.ഇനിയും പച്ചപ്പ് തേടി നിന്റെ ദേശത്തേക്ക് വരണമെന്നുണ്ട്.
കുമാര്‍, തിരക്കുകള്‍ക്കിടയില്‍ ഈ നീണ്ട കഥ വായിച്ചതിന് വളരെ നന്ദി.
സൂഫി, വിട്ട് പോയതെന്താണെന്ന് ഈ കമന്റ് വായിച്ചപ്പോഴറിഞ്ഞു.മനോഹരമായ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.
പെരിങ്ങോടരെ,ഉന്മാദമറിഞ്ഞതിന് നന്ദി.പ്രചോദനങ്ങള്‍ക്കും.
വിശാലാ, നന്ദി. ഇതൊക്കെ ഒരു തകര്‍ക്കലാണോ?
അനിലേട്ടാ, വായിച്ചാല്‍ അഭിപ്രായം മാറ്റുമോന്ന് ഒരു സംശയമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ നന്ദി.
ഡ്രിസ്സിലേ, ആ മോഹം വെറുതെയാണ് മോനേ ദിനേശാ.
ഉമേഷ് ജീ നന്ദി.
യാത്രാമൊഴീ, കഥാബീജങ്ങള്‍ കൃമിരോഗം ബാധിച്ചാലെന്ന പോലെയാണ്. ഈ പ്രലോഭനത്തിന് വളരെ നന്ദി.
ദേവേട്ടാ, നന്ദി.
കണ്ണൂസ്, കഴിയുന്നതിന്റെ പരമാവധി ശ്രദ്ധിച്ച് എഴുതിയതാണ്. എന്നിട്ടും തിരുത്തുവാന്‍ പഴുതുകള്‍ ബാക്കി.. എഴുതി തെളിയുന്നതിന്‍ പ്രചോദനമാണീ നിരിക്ഷണം. സന്തോഷം.
അതുല്യേച്ചീ, അതാരാ മൃദുല?. കഥ വായിക്കാന്‍ സമയമില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നില്ലേ?
സിദ്ധാര്‍ത്ഥാ, ആ തിരുത്തലിനും നിരീക്ഷണതിനും നന്ദി.
വര്‍ണ്ണമേ..നന്ദി.
(വായിച്ച് കമന്റിടാതെ പോയവര്‍ക്കും നന്ദി..ഈ കഥ സൂപ്പര്‍ ഹിറ്റാക്കാന്‍ നിരവധി പേരുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അനുകൂലമായ പ്രതികരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും തിരിച്ചും അതുപോലെ പ്രതീക്ഷിക്കാം ;).)
nalan::നളന്‍ പറഞ്ഞു…
അധികപറ്റായിട്ടൊന്നും പറയുന്നില്ല,
കൂടുതല്‍ പ്രതീക്ഷകളോടെ..
reshma പറഞ്ഞു…
മനസ്സിലാക്കണം എന്ന വാശിയോടെ വീണ്ടും വീണ്ടും വായിച്ചപ്പൊ ഇബ്രൂന് ഇതിലും നന്നായി എഴുതാനാവുമെന്നാ തോന്നിയേ. ഒരു സാദാ വായനക്കാരിയുടെ അഭിപ്രായം മാത്രം ട്ടോ.
ചില നേരത്ത്.. പറഞ്ഞു…
നളാ,
നന്ദി. അഭിനന്ദനങ്ങളുടെ പട്ടുമെത്തയില്‍ കിടക്കാനെന്തു സുഖം..

രേഷ്മാ.
നന്ദി. ഞാനും ഒരുപാട് ആവര്‍ത്തി വായിക്കട്ടെ. നിരീക്ഷണത്തിന്‍ നന്ദി.
Adithyan പറഞ്ഞു…
ഇബ്രൂക്കാ,

അവള്ക്കുള്ള മിന്ന്‌ മറ്റൊരുത്തൻ കെട്ടുന്നതു കാണേണ്ടി വരുന്നതിനേക്കാൾ നല്ലത്‌ ‘രോഗികളും അവരുടെ ബന്ധുക്കളും താമസിക്കുന്ന ലോഡ്ജിലെ’ വാസം ആണെന്നുള്ള തീരുമാനം ഉന്മാദത്തിനു മുമ്പായിരുന്നോ? അതോ അതായിരുന്നോ ഉന്മാദത്തിന്റെ തുടക്കം?

ഒരുപാടു കാര്യങ്ങൾ പറയാതെ പറയുന്ന നല്ല കഥ... നന്നായിക്കാ...
ചില നേരത്ത്.. പറഞ്ഞു…
ആദീ
തിരിച്ച് വന്നതില്‍ സന്തോഷം, ഇവിടെ സന്ദര്‍ശിച്ചതിനും.
ഉന്മാദം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ഇപ്പോള്‍ കുറച്ച് ഭേദമായി വരുന്നു.
ആദിയുടെ സ്വാനുഭവത്തില്‍ നിന്നുള്ള ഗ്രാസ്, ജിസം കഥകള്‍ക്കായി കാത്തിരിക്കുന്നു.
സസ്നേഹം
ഇബ്രു
Durga പറഞ്ഞു…
കമെന്റ് ഇടാമെന്നു കരുതിയപ്പൊഴാണു മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കണ്ടത്. അപ്പോള്‍ ഞാന്‍ കത(?) വേണ്ടപോലെ മനസ്സിലാക്ക്ക്കിയിട്ടിലെന്നു തോന്നി.

ഉന്മാദമെന്ന അവസ്ത(?) യോടു കൌതുകം ജനിപ്പിക്കുന്ന അവതരണം. നന്നായിരിക്കുന്നു. ഇനിയും എഴുതൂ. എഴുതി വളരൂ.:-)
അഭയാര്‍ത്ഥി പറഞ്ഞു…
മല്ലികയുടെ മുല്ലപൂമണം പോയിട്ടു മാസമാവാറായി. എഴുത്തിനോടു പ്റതിബദ്ധത ചില നേരത്തു മതിയോ?. എഴുതു.
മനൂ‍ .:|:. Manoo പറഞ്ഞു…
ഇബ്രൂ,

ഉന്മാദം ഇനി മറ്റൊരസ്വസ്ഥതയായി മനസ്സിനുള്ളിലേക്ക്‌...
സൂഫിയുടെ കൂട്ടിച്ചേര്‍ക്കലും നന്ന്‌.

"മുമ്പേ പോയവരോട് പറയാന്‍ കഥ സ്വരൂപിക്കേണ്ടതിലേക്ക് നാം ജീവിച്ചിരുന്നേ പറ്റൂ"
എന്നുള്ളത്‌ എന്റെ പുതിയ തിരിച്ചറിവാകുന്നു.
sami പറഞ്ഞു…
ഇബ്രു,

ഞാനെന്താ പറയാ..ഇഷ്ടപ്പെട്ടതു കണ്ടാല്‍ എന്തു പറയണമെന്നറിയാതെ ഒരുപാടാലോചിക്കും ...അവസാനം ഒന്നും പറയില്ല...
ഗോ അഹെഡ്
all the best

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!