ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിശ്വാസം

വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ്
അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ,
നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു.
വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍,
നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു.
ദൈവമേ ഞാന്‍ വിശ്വാസിയാകാം..
അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ..
സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്-
നരകമോ സ്വര്‍ഗ്ഗമോ?

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍,
നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു.


ഇബ്രൂ,
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇത്. ഇന്നത്തേയ്ക്ക് ചിന്തിക്കാനുള്ളതായി.ഒരു കമന്റ് കൂടി ഇടാം.
ഡാലി പറഞ്ഞു…
ഇബ്രുവിന്റെ കവിതകള്‍ ബ്ലോഗില്‍ കാണാറില്ലല്ലോ എന്ന സങ്കടപ്പെടാറുണ്ട് (വേറെ ചിലയിടത്ത് കാണാറുണ്ട്).

നല്ലൊരു ചോദ്യം. "സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്-നരകമോ സ്വര്‍ഗ്ഗമോ?"

തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ?

സത്യസന്ധനായൊരു നാസ്തികനാണെങ്കില്‍ പരലോകത്തെ കുറിച്ചൊരു ഉല്‍കണ്ഠ വേണ്ടതുണ്ടോ? അത് നാസ്തികന്റെ സത്യസന്ധതയെ ചോദ്യം ചെയ്യലാവില്ലേ?
രാജ് പറഞ്ഞു…
ഞാന്‍ ചോദിക്കുവാന്‍ വന്ന ചോദ്യം ഡാലി ചോദിച്ചു തീര്‍ന്നു.നാസ്തികനു ലോകം തന്നെയാണു സ്വര്‍ഗവും നരകവും, തനിക്കു വേണ്ടുള്ള നാകവും നരകവും അയാള്‍ തന്നെ പണിതുതീര്‍ക്കുന്നു.
Nileenam പറഞ്ഞു…
വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കായികവും ബൌദ്ധികവുമായ താത്പര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റിയെടുക്കാവുന്ന ഇലാസ്റ്റിക്‌ പ്രതിമകള്‍ മാത്രമായിരുന്നു എനിക്കെന്നും. ഇപ്പോഴും അതെ.
ഭൌതികവാദത്തിനും വിശ്വാസത്തിനും അപ്പുറത്തു വെറും മനുഷ്യനായാല്‍ പോരെ ഇബ്രൂ.അതല്ലേ സത്യവും?
kusruthikkutukka പറഞ്ഞു…
വെറും മനുഷ്യനായാല്‍ പോരെ ഇബ്രൂ. സത്യസന്ധനായ ഒരു മനുഷ്യന്‍ :)
ആരും കാണാത്ത ആ ലോകത്തിനെ പറ്റി പറഞ്ഞു തരാന്‍ ആരെങ്കിലും ഉണ്ടെന്നാണൊ വിചാരം , അതൊക്കെ നല്ല മനുഷ്യരായി ജീവിക്കാന്‍ പണ്ടുള്ളവര്‍ പറഞ്ഞതല്ലേ
Kumar Neelakandan © (Kumar NM) പറഞ്ഞു…
ഉത്തരം അറിയില്ല. പക്ഷെ ചോദ്യം ഇഷ്ടപ്പെട്ടു.
(ഉത്തരം തപ്പിപ്പോകാന്‍ ഞാന്‍ ദൈവം ഒന്നുമല്ലല്ലൊ!)
Visala Manaskan പറഞ്ഞു…
ഡാലി ചോദിച്ചതും പെരിങ്ങ്സ് ചോദിക്കാനിരുന്നതും തന്നെ ഞാനും!

‘നമുക്കു നാമേ പണിവതു...‘ അത്രേന്നെ!

ഇബ്രാന്‍ നല്ല പോസ്റ്റ്!
സ്നേഹിതന്‍ പറഞ്ഞു…
വിശ്വാസം ജീവജലം പോലെയും. ഒഴുകാം, ഉറയ്ക്കാം ആവിയാകാം!

നാസ്തികന്റെ വിശ്വാസം നാകവും നിരയവും മനസ്സില്‍ സൃഷ്ടിയ്ക്കുന്നു.
ലിഡിയ പറഞ്ഞു…
എനിക്ക് ദൈവം ഉണ്ട് എന്ന് വിശ്വസിക്കാനാ ഇഷ്ടം..അറ്റമില്ലാത്ത ഇടവഴികളില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍,ആള്‍ക്കുട്ടത്തില്‍ ഒറ്റപെട്ട് നില്‍ക്കുമ്പോള്‍ നമ്മേ കൂട്ടികൊണ്ട് പോകുന്ന,വഴി തെളിക്കുന്ന ഒരു വെളിച്ചമുണ്ട്..അത് നമ്മുടെ മനസ്സ് തന്നെയാണെന്ന് നാസ്തികരും ശാസ്ത്രജ്ഞരും പറയുന്നു.ഞാനതിനെ ദൈവം എന്ന് വിളിക്കാന്‍ അഗ്രഹിക്കുന്നു.

-പാര്‍വതി.
അജ്ഞാതന്‍ പറഞ്ഞു…
സ്വര്‍ഗ്ഗം.
കാരണം സത്യസന്ധമായ ജീവിതം തന്നെ.

പക്ഷെ ദൈവം ഇല്ല.
ഉണ്ടായിരുന്നെങ്കില്‍ എനിക്കു പത്താം ക്ലാസ്സില്‍ ഒന്നം റാങ്കു കിട്ടുമായിരുന്നല്ലോ :D
Manjithkaini പറഞ്ഞു…
ആ പറഞ്ഞതില്‍ ലോജിക്കില്ല തുളസീ. ഒന്നാം റാങ്കുകിട്ടാന്‍ പ്രാര്‍ത്ഥിച്ചവരില്‍ അഞ്ചുലക്ഷത്തിമുപ്പതിനായിരത്തിനാനൂറ്റി പതിനാലാമത്തെ ആളാണു തുളസി എന്നാകിലോ?
Rasheed Chalil പറഞ്ഞു…
വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ്...

ഇബ്രൂ എന്തുകൊണ്ടോ എനിക്ക് യോജിക്കാനാവുന്നില്ല. ആ പാത്രത്തിന്റെ ശക്തിവിശേഷം പലപ്പോഴും വല്ലാത്ത സഹായമായതിനാലാവാം.

സത്യസന്ധനായ നാസ്തികന്‍ ഇക്കര്യത്തില്‍ ഒരിക്കലെങ്കിലും ആശങ്കപ്പെടുമോ... ?

ഇബ്രൂ നല്ലവരികള്‍.
സു | Su പറഞ്ഞു…
ഇബ്രൂ,
വിശ്വാസം, വൃദ്ധരുടെ കൈയിലെ ഊന്നുവടിപോലെയാണ്. ഒരു താങ്ങ്. പരലോകത്തില്‍ സ്വര്‍ഗ്ഗമോ നരകമോ എന്നറിയില്ല. ഇപ്പോള്‍ മനസ്സിലൊരു സ്വര്‍ഗ്ഗം തീര്‍ക്കാം. (പറ്റില്ലെങ്കിലും ശ്രമിക്കാം.) ദൈവം ഉണ്ടോ? ഇപ്പോള്‍ എനിക്ക് ആ ചോദ്യമാണ്. അത്രയ്ക്കും വിശ്വാസം ആയിട്ടുകൂടെ.
bodhappayi പറഞ്ഞു…
വിശ്വാസിയായ ഇബ്രു നാസ്കികരെക്കുറിച്ചു വേവലാതിപ്പെടുകയാണെന്നു തോന്നുന്നു... :)

ഇന്ദ്രിയജ്ഞാനം നേടിയ മനുഷ്യന്‍ മോക്ഷത്തിന്റെ പാതയില്‍ സഞ്ചരിച്ചാല്‍ പരമാത്മാവില്‍ അലിഞ്ഞുചേരാന്‍ കഴിയുമെന്നു ഗീത പറയുന്നു. വിശ്വാസിയോ നാസ്കികനോ. അതു തന്നെ സ്വര്‍ഗ്ഗം.
Durga പറഞ്ഞു…
തകരപ്പാത്രം കമഴ്ത്തി വെക്കണ്ട, അതു തുറന്നിരിക്കട്ടെ. അനുഭവങ്ങളാകുന്ന ജലകണങ്ങള്‍ വീണ് അതു നിറയട്ടെ-തുളുമ്പാതെ അചഞ്ചലമാകട്ടെ. വിപരീതചിന്തകളാകുന്ന സുഷിരങ്ങള്‍ വീഴാതെമാത്രം ശ്രദ്ധിച്ചാല്‍ മതിയാവും.
തണുപ്പന്‍ പറഞ്ഞു…
ഇബ്രൂ.., പരലോകത്ത് സ്വര്‍ഗവും നരകവുമില്ലെന്ന് ഞാനെങ്ങനെ നിന്നോട് സമര്‍ഥിക്കും?
Durga പറഞ്ഞു…
athu seri..appol thanuppanu avidathe karayngalokke ariyaam....:-O
samarthikkane kazhivillathulloo..;)
തണുപ്പന്‍ പറഞ്ഞു…
അറിയുന്ന പലതും പറയാനറിയാനറിയാതെ പോയതാണ് ദുര്‍ഗേ എന്‍റെ നിസ്സഹായത.
അഭയാര്‍ത്ഥി പറഞ്ഞു…
നാസ്തികനായ ഒരു മഹര്‍ഷിയുണ്ടായിരുന്നു. ചാര്‍വാകന്‍.
വലിയ പണ്ഠിതനായിരുന്നു.
ഹിപ്പോക്രൈറ്റ്‌ അല്ലാത്ത നാസ്തികനാണ്‌ യഥാര്‍ത്ഥ വിശ്വാസി.
അവന്‍ കപടതകളെ തൊലിയുരിച്ചു കാട്ടുന്നു, രാജാവ്‌ നഗ്നനാണെന്ന്‌ നിര്‍ഭയം പറയുന്നു.
അവന്റെ വിശ്വാസ പ്രമാണങ്ങളാണവന്റെ ദൈവം.

പ്രാര്‍ത്ഥിക്കാന്‍ പോവുകയും വിടര്‍ന്ന നിതംബ ഭംഗിയും, കണ്ണുകളുടെ നീലിമയും, മസ്സില്‍ പവറും കണ്ട്‌ നന്യന രതി നടത്തി ,ഇടയില്‍ സ്പര്‍ശസുഖവും ആസ്വദിച്ച്‌ നെറ്റിയില്‍ ചന്ദനവും മഞ്ഞള്‍ പ്രസാദവും കുറികളുമൊക്കെ ആയി ഉള്ള വെര്‍ച്വല്‍ രതിയേക്കാള്‍ അവിശ്വാസിയെ ദൈവം ഇഷ്ടപ്പെടുമെന്ന്‌ തോന്നുന്നു.

മനുഷ്യ സൃഷ്ടമായ ദുരാചാരങ്ങളിലും അതിന്റെ ദൈവങ്ങളിലും വിശ്വസിക്കുന്നതിനേക്കാള്‍ നല്ലത്‌ നാസ്തികന്‍.

ഇല്ലാത്ത കാരണങ്ങള്‍ക്കുവേണ്ടിയുള്ള ജിഹാദിനേക്കാളും ഷഹീദ്‌ ആകുന്നതിലും ഭേദം നാസ്തികനായിരിക്കുക.

സ്വാര്‍ത്ത താല്‍പ്പര്യങ്ങള്‍ക്കുള്ള മിഷനറിയേക്കാള്‍ അഭികാമ്യം നിരീശ്വരത്വം.

ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്‌. പക്ഷെ ഞാന്‍ ചെല്ലുന്നിടം നരകമായിരിക്കും.

നാസ്തികര്‍ എന്നേക്കാള്‍ എത്രയൊ മുന്‍പ്‌ സ്വര്‍ഗത്തില്‍ എത്തിയിരിക്കും.

കൊച്ചു കൊച്ചു വരികളില്‍ വലിയൊരു തര്‍ക്കശാസ്ത്രം കൊണ്ട്‌ തിരിച്ചു വരവറിയുന്നു ചിലനേരത്ത്‌
അതുല്യ പറഞ്ഞു…
ഇബ്രുവേ.. വിശ്വാസം വളരെ കടുത്തതാണെങ്കില്‍ പോലും ചില്ലുപാത്രം പോലയാണു. ഇത്രയും എളുപ്പത്തില്‍ തകരാന്‍ പറ്റിയ മറ്റൊന്നുമില്ല.

സ്വര്‍ഗ്ഗവും നരകവുമൊക്കെ തന്നെ കൈക്കൂലിയായി വേണോ നല്ലതെന്ന് തോന്നുന്ന എന്തെങ്കിലും കര്‍മ്മം ചെയ്യാനും ഒരു വിശ്വാസത്തില്‍ എത്തി ചേരാനും?
nalan::നളന്‍ പറഞ്ഞു…
ചോദ്യം ചെയ്യുന്നവനാണു നാസ്തികനെന്ന നിര്‍വചനം കൊള്ളാം,
പിന്നെ സദാചാരം, അതു സ്വയം തീരുമാനിക്കുകയും ബോധ്യപ്പെടുത്തുക എളുപ്പമല്ല, അല്ലേ, പക്ഷെ രസകരമാണെന്നു തോന്നുന്നു
Kalesh Kumar പറഞ്ഞു…
ഒന്നിനെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാതിരിക്കുന്നതാണുത്തമം!

മദ്ധ്യ വഴി - കൂടുതലും വേണ്ട, കുറവും ആകണ്ട. അതല്ലേ നല്ലത്?
ചില നേരത്ത്.. പറഞ്ഞു…
ദില്‍ബാ.
കൂണ് പോല്‍ മുളക്കുന്ന ചിന്തകളാണ് വേദഗ്രന്ഥങ്ങള്‍.

ഡാലീ,പെരിങ്ങോടാ,വിശാലാ
മനുഷ്യരിലൂടെ ദൈവത്തെ കാണാന്‍ ശ്രമിക്കുമ്പോഴാണ്, വിതരണത്തിലെ അസന്തുലിതാവസ്ഥ ബോധ്യപ്പെടുന്നത്.
നാസ്തികതയ്ക്ക് അവിടെ പ്രസക്തിയേറുകയും മരണമെന്ന ശാശ്വത സത്യത്തിന്റെ മുന്നില്‍ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യുന്നു എന്നാണ്
ഞാന്‍ ചിന്തിക്കുന്നത്. നാസ്തികന്‍ പരലോകവിചാരമുണ്ടാകേണ്ടവനല്ല എന്ന് ഞാന്‍ കരുതുന്നുമില്ല.ഇഹത്തിലെ അസന്തുലിതാവസ്ഥക
ളോട് അസന്തുഷ്ടി പ്രകടിപ്പിക്കുക വഴി അയാള്‍ ഒരു കാര്യം തീര്‍ച്ചപ്പെടുത്തുന്നു. ആരോ ഒരാള്‍(ദൈവം) വിതരണം നടത്തുന്നു. അതിനാല്‍
പാകപ്പിഴകള്‍ ഉണ്ടാകുന്നു. പിന്നീട് മരണാനന്തര ജീവിതവും അതിന്റെ വിധി നിശ്ചയങ്ങളും (ദൈവികതയുടെ) നാസ്തികന്റെ വിധി നിശ്ചയത്തെ കുറിച്ചുള്ള ചോദ്യത്തെ പ്രസക്തമാക്കുന്നു.
നിലീനം,കുസൃതിക്കുടുക്ക.
ആത്മീയതയില്ലാത്ത മനുഷ്യന്‍ അതൊരു മനുഷ്യനാണോ എന്ന് എനിക്ക് ആശങ്കയുണ്ട്. നമ്മുടെ നിലനില്‍പ്പുകളെ തിരയുമ്പോള്‍ അങ്ങിനെയെങ്കില്‍ നാം എന്ത് ഉത്തരം കണ്ടെത്തും?
കുമാര്‍ജീ..ഇങ്ങിനെ ഇഷ്ടപ്പെടുന്ന ഒരു പാട് ചോദ്യങ്ങള്‍ ഒന്നും ഇഷ്ടങ്ങളല്ല, അനിഷ്ടങ്ങളായാണ് അനുഭവിക്കുന്നത്.പൈതൃകമായ വിശ്വാസങ്ങളെ പറ്റി പഠിക്കാന്‍ പ്രേരിപ്പിക്കുന്ന/നിര്‍ബന്ധിക്കുന്ന ചോദ്യങ്ങള്‍.വിശ്വാസം എനിക്ക് മുലപ്പാലിനൊപ്പം കിട്ടിയതാണ്.
സ്നേഹിതാ, പാര്‍വ്വതീ,ഇത്തിരിവെട്ടമേ, തുളസീ, കുട്ടപ്പായീ,സൂ
നാസ്തികതയ്ക്ക് അതിന്റേതായ അസ്തിത്വം നിലനില്‍ക്കുന്നുണ്ട്. ദൈവികതയെ തള്ളിപ്പറയാതെ തന്നെ, വിശ്വാസത്തെ വിശകലനം ചെയ്യുമ്പോള്‍ ഊറിക്കൂടുന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക വഴിയാണൊരാള്‍ വിശ്വാസിയാകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രസക്തമാകുന്നത് ആ തിരിച്ചറിവിന് ശേഷമായിരിക്കും.
മഞ്ജിത് ജീ..
ദൈവം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതേതളവു കോല്‍ വെച്ചായിരിക്കും? താങ്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വളരെ ആഗ്രഹമുണ്ട്.
ദുര്‍ഗാ.
വിശ്വാസം അനുഭവങ്ങളില്‍ നിന്നാണോ രൂപം കൊള്ളുന്നത്? അപ്പോള്‍ ദുര്‍ഗ എന്ന് മുതലാണ് വിശ്വാസിയായത്?
തണുപ്പാ.
സ്വര്‍ഗ്ഗവും നരകവും അതിന്റെ വാസ്തവികതയും എന്നെയും അലട്ടാറുള്ള സങ്കല്‍പ്പം തന്നെ.
ഗന്ധര്‍വ്വാ.
വളരെ നന്ദി.എന്റെ മറുപടിയുടെ നീളം ഇനിയും കുറക്കാന്‍ ഈ കമന്റ് സഹായിച്ചു.ആ നിരീക്ഷണങ്ങളോട് എനിക്ക് വളരെ പ്രിയം തോന്നുന്നു.
എല്ലാം പഠനാര്‍ഹമായവ തന്നെയാണ്.
അതുല്യേച്ചീ.
സ്വര്‍ഗ്ഗവും നരകവുമെന്ന സങ്കല്‍പ്പത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതിന് മറുപടി പറയാന്‍ എനിക്കറിയില്ല. എല്ലാ നന്മകള്‍ക്കും ദീര്‍ഘായുസ്സാവട്ടെ.
നളാ..
സദാചാരം.വിശ്വാസികളുടെ ബാധ്യതയാണ്. സമൂഹത്തിലെ നിലനില്‍പ്പിന്റെ അടിത്തറ അതാണെന്നും വിവക്ഷിക്കപ്പെടുന്നു. രസകരമായ വാക്കാണ് സദാചാരം. ശരി തന്നെ.
കലേഷേ, ആത്മകഥ(ബ്ലോഗര്‍)
പൈതൃകമായി കിട്ടുന്ന വിശ്വാസത്തിന്റെ മാറ്റുരക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന കാലമാണിത്. തീര്‍ച്ചയായും മധ്യമാര്‍ഗ്ഗം(അതൊരു വല്ലാത്ത വാക്ക് തന്നെ) സംതൃപ്തമായ ഒന്നാകില്ല. നമുക്കുള്ളിലുയരുന്ന ചോദ്യങ്ങളെ കുഴിച്ചുമൂടുന്ന ശവപ്പറമ്പാണോ മനസ്സ്?
Nileenam പറഞ്ഞു…
"ആത്മീയതയില്ലാത്ത മനുഷ്യന്‍ അതൊരു മനുഷ്യനാണോ എന്ന് എനിക്ക് ആശങ്കയുണ്ട്"

ഒരു വാഗ്വാദത്തിനല്ല ഇബ്രൂ, ഈ കമന്റ്‌ വായിച്ചപ്പോള് ‍രണ്ടു വരികൂടി എഴുതണം എന്നു തോന്നി

.അതോണ്ടു മാത്രം.
ആത്മീയതയാണൊ മനുഷ്യത്വത്തിന്റെ അളവുകോല്‍? പകല്‍ മുഴുവന്‍ പിച്ച തെണ്ടുകയും ഇരുളിന്റെ മറവില്‍ മാനം വിറ്റും കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം കണ്ടെത്തുകയും ചെയ്യുന്ന ഒരുപാട്‌ പേരുണ്ട്‌ നമ്മുടെയിടയില്‍. തലചായ്ക്കാന്‍ കിട്ടുന്ന ഇത്തിരിസമയം ആകാശത്തിനുകീഴില്‍ എവിടെയും പട്ടുമെത്തയാണിവര്‍ക്ക്‌. ഏതു ആത്മീയതയാണു ഈ മനുഷ്യജീവികളെ നയിക്കുന്നത്‌.

പിന്നെ മതഗ്രന്ഥങ്ങള്‍, ഓരോരോ കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ മാറിമാറി വരുന്ന ജീവിതനിഷ്കര്‍ഷമാത്രമാണു. കാലം മാറുന്നതിനനുസരിച്ച്‌ പലതത്വങ്ങള്‍ക്കും പ്രസക്തിതന്നെയില്ല.

ജനനവും മരണവും പ്രകൃതിസത്യങ്ങളാണ്‌.ഒരിക്കലും ഉറവിടം തേടിപ്പോകണം എന്നു തോന്നിയിട്ടില്ല. പ്രകൃതി എന്നു പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത്‌ സ്വഭാവം കൂടിയാണ്‌, എന്നെയും നിന്നെയും ഈ ലോകത്തിലെ ഓരോ ജീവജാലങ്ങളെയും unique ആക്കുന്ന പ്രകൃതി. എന്റെയും നിന്റെയും അസ്തിത്വം കൊണ്ട്‌ പൂര്‍ണ്ണത തേടുന്ന പ്രകൃതി.

ഞാനെന്നും ആഗ്രഹിച്ചിട്ടുള്ളത്‌ വെറും മനുഷ്യനാവാന്‍ മാത്രമാണ്‌,അന്യന്റെ വ്യഥയും വികാശവും അതേ അളവില്‍ മനസ്സിലാക്കാനും അതിനനൌസരിച്ച്‌ പ്രതികരിക്കാനും കഴിയുന്ന, മജ്ജയും മാംസവും വികാരവും വിചാരവും ഉള്ള വെറും പച്ചയായ മനുഷ്യന്‍.
Durga പറഞ്ഞു…
ജലകണങ്ങള്‍ ഇറ്റു വീണു തുടങ്ങുന്നതിനുമുന്‍പേ തകരപ്പാത്രം അവിടെയുണ്ടായിരുന്നു ഇബ്രൂ. അമ്മയോ അച്ഛനോ മറ്റു പൂര്‍വ്വികരോ ര്‍ഊപം കൊടുത്തു മനസ്സില്‍ വെച്ചതാണ്‍. ഇപ്പോഴതു ഒരു ശ്രീകോവില്‍ ക്അണക്കെ ആയിരിക്കണ്‍ഊ..വേണംന്നുഎച്ചാലും ഇളക്കാനാവാത്ത വിധം ഉറച്ചുപോയിരിക്കണ്‍ഊ...
വിശ്വാസം ര്‍ഊപം കൊള്ളുന്നത് അനുഭവങ്ങളില്‍ നിന്നല്ല, പക്ഷേ ഊട്ടിയുറപ്പിക്കപ്പെടുന്നത്- അതെ, അനുഭവങ്ങളില്‍ നിന്നു തന്നെയാണ്.
Durga പറഞ്ഞു…
തിക്താനുഭവങ്ങള്‍ വേണ്ടത്ര-അവയേയും സ്നേഹിക്കാന്‍ മനസ്സു പാകപ്പെടുത്തിയാല്‍, സങ്കടമേ ഉണ്ടാവില്ല ജീവിതത്തില്‍. അറിയില്ലേ, ആത്മാവിന്റെ ശരിയായ ഭാവം അളവറ്റ സന്തോഷമാണ്‍-ഈശ്വരാംശം ന്നു പറയണത് ഇതു തന്നെ. പക്ഷേ ആത്മാവിനെ മനസ്സ് (ഈ ലോകവുമായി നമ്മെ ബന്ധിക്കുന്ന സാധനം)വലയം ചെയ്തിരിക്കുന്നതുകൊണ്ട്, നമുക്കു സുഖവും ദുഖവും ഒക്കെ അനുഭവമാകുന്നു.
ഈ മനസ്സിനെ കീഴ്പ്പെടുത്തിയാല്‍, സ്ഥിതപ്രജ്ഞ കൈവരിച്ചാല്‍, ആത്മാവിന്റെ ആ സ്ഥായിയായ ഭാവം പുറത്തേയ്ക്കു പ്രകടമാകും. ചില ആള്‍ക്കാരെ കാണുമ്പോള്‍ ഒരു പ്രത്യേക ചൈതന്യം തോന്നാറില്ലേ നമുക്ക്? ഇതാണ് അതിനു കാരണം.
ഈ സ്വര്‍ഗ്ഗോം നരകോം ഒക്കെ യുട്ടോപിഅന്‍ ലോകങ്ങളാണെന്ന് തോന്നും ചിലപ്പോള്‍. മനുഷ്യരെ നേര്‍വഴി നടത്താന്‍ ഓരോരുത്തര്‍ പറയുന്നതാവും. ഇതിനെക്കുറിച്ചു പതിറ്റാണ്ടുകളോളം ചിന്തിച്ചു, ഉത്തരം കിട്ടാതെ സ്വജീവിതം തന്നെ ബലിയര്‍പ്പിച്ച എത്രയോ ഋഷിവര്യന്മാരുണ്ട് നമുക്കു! ഹിമാലയ സാനുക്കളില്‍ ഇത്തരം ‘ആത്മാവിന്റെ രക്തസാക്ഷികള്‍’ ഏറെയാണ്.

നമ്മളെപ്പോലുള്ള സധാരണക്കാര്‍ക്കു പറ്റിയത് ഇതാണ്. ചെയ്യുന്ന പ്രവൃത്തികളോരോന്നും -അതു മുറ്റമടിക്കലാവട്ടെ, പാത്രം കഴുകലാവട്ടെ,കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് ആവട്ടെ, പഠിത്തമോ അധ്യാപനമോ എന്തുമാവട്ടെ- ഈശ്വരപൂജയായിക്കണ്ട് ചെയ്യുക. അകക്കണ്ണു മാത്രം മതി സായൂജ്യത്തിന്.:)

ഈശ്വരനെ വേറെയെങ്ങും കാണാത്തതു കൊണ്ടല്ല, മറിച്ച് പഞ്ചേന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്താനായാണ്‍ ഞാന്‍ ആരാധനാലയങ്ങളില്‍ പോകുന്നതെന്നു മുന്‍പാരോടോ പറഞ്ഞതു ഇവിടെ ആവര്‍ത്തിക്കുകയാണ്.

വിതച്ചതേ കൊയ്യൂ എന്ന ഓര്‍മ്മയോടെ നാം മറ്റുള്ളവരോട് ശ്രദ്ധിച്ചു പെരുമാറിയാല്‍ തിരിച്ചും അതു തന്നെ കിട്ടും .
ബയാന്‍ പറഞ്ഞു…
ദൈവ വിശ്വാസം അന്ധമാണു...അന്ധനായ ഒരു ദൈവ വിശ്വാസിയാണു ഞാന്‍...നാസ്തികതയില്‍ നിന്നും കടഞ്ഞെടുത്തതാണതു.....എനിക്കെല്ലാ സ്വാതന്ത്ര്യവും അവന്‍ തന്നു...ഞാന്‍ കുറെ തെറ്റു ചെയ്തു, കുറെ ശരിയും... ഞാന്‍ ചെയ്തു കൂട്ടുന്ന എല്ലാ തെറ്റും ശരിയും, എന്റെ ജീവിതവും മരണവും അവനിക്കു സമര്‍പ്പിക്കുന്നു...
ഉണ്ണാതെ ഉറങ്ങാതെ അവനെന്നെ സ്നേഹിക്കുന്നു...ഞാന്‍ നിസ്സഹായനായി വന്നു...വെറും കയ്യോടെ തന്നെ പോവുകയാണു... എനിക്കു എന്റെ കര്‍മ്മങ്ങള്‍ മാത്രം കൂട്ട്‌...എന്റെ കര്‍മ്മങ്ങള്‍കു അവന്‍ തന്നെ വിധി പറയണം.. ...സ്വര്‍ഗവും നരകവും എല്ലാം അവന്‍ തീരുമാനിക്കട്ടെ...എല്ലാം അവന്‍ എനിക്കു വേണ്ടി പണികഴിപ്പിച്ചതാണല്ലോ...
ബയാന്‍ പറഞ്ഞു…
ദൈവ വിശ്വാസം അന്ധമാണു...അന്ധനായ ഒരു ദൈവ വിശ്വാസിയാണു ഞാന്‍...നാസ്തികതയില്‍ നിന്നും കടഞ്ഞെടുത്തതാണതു.....എനിക്കെല്ലാ സ്വാതന്ത്ര്യവും അവന്‍ തന്നു...ഞാന്‍ കുറെ തെറ്റു ചെയ്തു, കുറെ ശരിയും... ഞാന്‍ ചെയ്തു കൂട്ടുന്ന എല്ലാ തെറ്റും ശരിയും, എന്റെ ജീവിതവും മരണവും അവനിക്കു സമര്‍പ്പിക്കുന്നു...
ഉണ്ണാതെ ഉറങ്ങാതെ അവനെന്നെ സ്നേഹിക്കുന്നു...ഞാന്‍ നിസ്സഹായനായി വന്നു...വെറും കയ്യോടെ തന്നെ പോവുകയാണു... എനിക്കു എന്റെ കര്‍മ്മങ്ങള്‍ മാത്രം കൂട്ട്‌...എന്റെ കര്‍മ്മങ്ങള്‍കു അവന്‍ തന്നെ വിധി പറയണം.. ...സ്വര്‍ഗവും നരകവും എല്ലാം അവന്‍ തീരുമാനിക്കട്ടെ...എല്ലാം അവന്‍ എനിക്കു വേണ്ടി പണികഴിപ്പിച്ചതാണല്ലോ...
ബിന്ദു പറഞ്ഞു…
വല്ലാ‍ത്തൊരു ചോദ്യമായിപ്പോയി അത്. :)
കരീം മാഷ്‌ പറഞ്ഞു…
ഇബ്രു ചോദിക്കുന്നു:-

“സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്-
നരകമോ സ്വര്‍ഗ്ഗമോ?“

ഉത്തരം:-

ഇബ്രൂ നാസ്‌തികന്‍ പോളണ്ടിനെക്കുറിച്ചു ഒരക്ഷരം പറയാന്‍ പാടില്ല.
ചിലനേരത്തിന്‌ ചിത്രകാരനേക്കാള്‍ ദൈവത്തെ നേരിട്ടു പരിചയമുണ്ടെന്നാണു(സാമിപ്യം) മനസിലാക്കുന്നത്‌.എന്നിട്ടും നാസ്തികനു സ്വര്‍ഗമോ നരഗമോ ലഭിക്കുക... എന്നു സന്ദേഹിക്കുന്നത്‌ ഭംഗിക്കു വേണ്ടി പറയുന്നതല്ലേ ??!! എട കിടുവേ സമര്‍ത്ഥ !!! ദൈവം ആരെയും നരഗത്തിലിട്ടു കഷ്ടപ്പെടുത്തുന്ന ആളല്ല. ദൈവം ഒരു സാഡിസ്റ്റാകാനിടയില്ല. സ്വര്‍ഗത്തില്‍ ദൈവം ആര്‍ക്കുവേണ്ടിയും ഫൈവ്സ്റ്റാര്‍ ഹോട്ടലും തുടങ്ങിയതായി അറിവില്ല. സ്വര്‍ഗവും നരഗവുമൊക്കെ ഉണ്ടെന്നു പറയുന്നത്‌ പണമാണ്‌ - മൂലധനം/ഭരണാധികാരി !!!

"സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്-നരകമോ സ്വര്‍ഗ്ഗമോ?"
no doubt...a spacious villa with all aminities in swargam (po),kasargod dist. with endosulfan rain...!!!
ചിത്രകാരനു സാഡിസം വരുന്നു.!!
സത്യസന്ധനായ നാസ്തികന് മനസാക്ഷിയുള്ള ഏതു ദൈവവും ഒരു ഗ്ലാസ്സ് ചായേന്റെ വെള്ളം കൊടുക്കാതിരിക്കില്ല. അയാള്‍ ആ‍ കൂടാരം വിട്ട് കൂടാരങ്ങളില്ലാത്ത കൂടാരത്തിലേക്കു വിശന്നു പോകുന്നത് കാണുമ്പോള്‍, മനുഷ്യനാണേല്‍ പോലും ഒന്നു മനസ്സലിയില്ലേ.. അപ്പോ ദൈവങ്ങളുടെ കഥ പറയണോ? തിരിച്ച് നല്ല ദൈവങ്ങള്‍ക്ക് മനസാക്ഷിയുള്ള നാസ്തികരും കൂട്ടു കാണും.
ആത്മീയതയില്ലെങ്കില്‍ വിശ്വാസിയും അവിശ്വാസിയും വെറും യന്ത്രങ്ങളാണ്‌ ചിലനേരത്തേ !!
ibnu subair പറഞ്ഞു…
ഫീസബീലിലെ ?ചിലനേരത്തെ ചോദ്യം എന്ന പോസ്റ്റ്‌ കാണുക
deepdowne പറഞ്ഞു…
അല്‍-അ'അറാഫ്‌ എന്ന ഒരു സംഗതിയുണ്ടല്ലോ--സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയുമിടയിലുള്ള ഉയര്‍ന്ന മതില്‍. അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരിക്കും നല്ലവനായ നാസ്തികനെ :)
സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍മാത്രം യോഗ്യതയില്ലാതിരിക്കുകയും നരകത്തിലിടാന്‍ മാത്രം തിന്മയില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ദൈവത്തിന്റെ പരിഹാരം അതാണ്‌ :P
Astro പറഞ്ഞു…
ആരാധനയെനതിനാത്മശാന്തിക്കായ്
തെറ്റുചെയതൊരു ഹൃദയമുണ്ടെങ്കിൽ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!