ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവിഹിതഗര്‍ഭം -ഒരു സംഗീതാവിഷ്കാരം.

നായിക ഗര്‍ഭിണിയായപ്പോഴാണ് വാദ്യോപകരണങ്ങള്‍ സംഗീതം പൊഴിക്കാന്‍ തുടങ്ങിയത്. മാനഭംഗത്തിന്റെ നായകനെ തിരഞ്ഞ് നാട്ടുകാര്‍ നിശ്ശബ്ദമായി , എങ്കിലുംഒരു മൂളിപ്പാട്ടിന്റെ താളത്തോടെ, മുറുമുറുപ്പോടെ അന്വേഷണം തുടങ്ങിയതപ്പോഴാണ്. ആ സംഗീതം സ്കൂളിന്റെ-സംഗീതവേദിയുടെ- പരിസരത്തെ ഹോട്ടലുകളിലും പെട്ടികടയിലും പലചരക്ക് പീടികകളിലും താളലയത്തോടെ, നേരിയ ശബ്ദവിതാനത്തോടെ മുഴങ്ങി കേട്ടു. സംശയത്തിന്റെ സംഗീതം കൂടുതല്‍ വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ നായകനെ പറ്റിയുള്ള ഊഹങ്ങള്‍ ശുദ്ധ സംഗീതത്തില്‍ കലര്‍ത്തിയ പോപ് സംഗീതം പോലെ പ്രചുരപ്രചാരം നേടി തുടങ്ങി. വിരസമായ ദിനങ്ങളില്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പക്കമേളവുമായി രംഗം കൊഴുപ്പിക്കാനെത്തി. അവര്‍ക്ക് പ്രതിഫലമുണ്ട് ഈ നാടകത്തില്‍, അവര്‍ക്ക് മാത്രം.

നായിക പ്രായപൂര്‍ത്തിയെത്താത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയായതിനാല്‍ സ്കൂളിലേക്ക് നാടക വേദി നീങ്ങി തുടങ്ങി. ചെറുപ്പക്കാര്‍ ഇത്തവണ മുഴക്കിയ ചെണ്ടവാദ്യം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴേക്കും നായകന്‍ അലസമായി നീങ്ങിയ ദിനത്തിന്റെ ആനുകൂല്യം മുതലെടുത്ത് സ്ഥലം വിടുമ്പോള്‍ പാടിയ പാട്ട് അജ്ഞാതഗീതമാണ്.

നായിക തനിക്ക് കിട്ടിയ താളപെരുക്കത്തിന്റെ കാഠിന്യത്തില്‍ നായകന്റെ പേര് വിളിച്ച് പറഞ്ഞപ്പോള്‍ സംഗീതത്തിന്റെ ശ്രുതി വിശ്വേത്തരചാതുരിയോടെ വ്യത്യസ്തമായി കമ്പനം തുടങ്ങി. ഒരിടത്ത് ശോകഗാനം ഇടയ്ക്കിടെയുള്ള നിലവിളികളോടെ ശ്രവ്യസുന്ദരമായി ഒഴുകാന്‍ ആരംഭിച്ചു. അത് നായകന്റെ ഭാര്യയും ഭാര്യമാതാവും ചേര്‍ന്നുള്ള ശുദ്ധസംഗീതമായി നാട്ടുകാര്‍ ആസ്വദിച്ചു. ആ ആസ്വാദനത്തിന്റെ അനന്തരഫലം പോലീസിന്റെ ഇടപെടലോടെ -നായകനെ കണ്ടെത്തുന്നു അറസ്റ്റ് ചെയ്യുന്നു-(അത്ഭുതത്താല്‍ കാഴ്ചക്കാരിലേക്ക് വീണ്ടും ശുദ്ധസംഗീതം.) കൂടുതല്‍ ശബ്ദാനമായി. തെളിവെടുപ്പിനായി നായകന്‍ താന്‍ പഠിപ്പിക്കുന്ന, നായിക പഠിച്ചിരുന്ന സ്കൂളിലെത്തിയപ്പോള്‍, നാട്ടുകാരുടെ ആസ്വാദനത്തിന്റെ നിലവാരമളക്കാന്‍ പോലീസുകാര്‍ ഒരുമ്പെട്ടപ്പോള്‍ പുറപ്പെട്ട തുകല്‍ വാ‍ദ്യം വര്‍ണ്ണശബളമായ രംഗാവിഷ്കാരമായി. നിറങ്ങള്‍ ചിതറിതെറിച്ചു. സോണിക് ലൈബ്രറികള്‍ക്കായി ,സൂക്ഷ്മമായി ശേഖരിക്കാവുന്ന നിരവധി ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ ചെറുപ്പക്കാര്‍ സൃഷ്ടിച്ചു. അദ്ധ്യാപകന് നഷ്ടപ്പെടാനിനി പല്ലില്ലെന്നാരോ വിളിച്ച് പറഞ്ഞപ്പോള്‍ സംഗീതാസ്വാദനത്തിന് ഉന്നതനിലവാരമാണെന്ന് രേഖപ്പെടുത്തി പോലീസുകാര്‍, വായിച്ച് തീര്‍ന്ന ‘നോട്സ് ‘എടുത്ത് തിരിച്ച് പോയി. സംഗീതം ആരോഹണാവരോഹണതാളത്തില്‍ അന്തരീക്ഷത്തില്‍ തുടര്‍ന്നു. നായകന്റെ ഭാര്യയെയും പിള്ളേരെയും കാണുമ്പോള്‍ ശുദ്ധസംഗീതം വിഷണ്ണമായി പരന്നു. ഭാര്യമാതാവിനെ കാണുമ്പോള്‍ കൂടുതല്‍ ദു:ഖാര്‍ദ്രമായ ഈണത്തില്‍ അലോസരമായി ഒഴുകി. ചെറുപ്പക്കാര്‍, പക്കമേളക്കാര്‍ പ്രതിഫലത്തിനായി സംഗീതം അവസാനിക്കാന്‍ കാത്തിരുന്നു.

പോലീസുകാര്‍ വീണ്ടും രംഗം കൊഴുപ്പിക്കാനെത്തി.നായകന്റെ പരാതി പ്രകാരം നാട്ടുകാരില്‍ നിന്ന് ഉന്നത നിലവാരം പുലര്‍ത്തിയ ആസ്വാദകരെ ആദരിക്കാന്‍ സ്വീകരിച്ചാനയിക്കാനെത്തിയപ്പോള്‍ ചടങ്ങില്‍ മുഴങ്ങിയേക്കാവുന്ന പാശ്ചാത്യ സംഗീതം ഭയന്ന് സ്വീകരണ വാഹനം തടഞ്ഞപ്പോള്‍ കൂടുതല്‍ വയലിന്‍ വാ‍ദകരെത്തി. ഗാനം രോദനങ്ങളുടെ ഹമ്മിംങ്ങോടെ ഒഴുകി തുടങ്ങി.
രാഷ്ട്രീയക്കാര്‍, കാലഹരണപ്പെട്ട് തുടങ്ങിയ സാന്ത്വനശ്രുതിയുമായി നാടകവേദിയിലേക്ക് ശുഭ്രവസ്ത്രരായെത്തി. ഖദറിന്റെ കഞ്ഞിപ്പശ സദസ്സില്‍ പരന്നപ്പോള്‍ മാത്രമാണ് നായകന്റെ സംഗീതത്തിന്റെ രാഷ്ട്രീയം സദസ്സിന് ആസ്വദിക്കാനായത്. രാഷ്ട്രീയസംഗീതവാദകരുടെ ഇത്ര മനോഹരമായ ഗാനം നിലച്ച് പോകാതിരുന്നെങ്കിലെന്ന് സദസ്യരോരുത്തരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. നായകന്റെ രാഷ്ട്രീയക്കാര്‍ വേദിയിലേക്കെത്തുമ്പോള്‍ സദസ്സില്‍ നിന്നും ഗാനാലാപനം ഒഴുകി തുടങ്ങി. എത്ര മനോഹരമായ നാടകം !!. നായകന്റെ അപദാനങ്ങള്‍ വാഴ്ത്തിപാടിയ വിപ്ലവ വരികളോരോന്നും ത്രസിപ്പിക്കുന്നതും വാദ്യമേളങ്ങളേക്കാള്‍ മനുഷ്യകണ്ഠങ്ങള്‍ക്ക് ശ്രവണസുഖിയായ ആവൃത്തി സൃഷ്ടിക്കാനാകുമെന്നും തെളിയിക്കുന്നതായിരുന്നു. രംഗം കൊഴുത്തപ്പോള്‍ സ്വയമേവ സംവിധായകന്‍ രംഗത്തെത്തി. നാടകം അവസാനത്തിലേക്കെത്തുന്നത് സംവിധായകന്റെ രംഗപ്രവേശത്തോടെയാണ്. സദസ്യര്‍ ആസ്വാദനത്തിന്റെ അത്യുന്നതിയില്‍ വിരാജിച്ചിരിക്കുമ്പോഴുണ്ടായ വ്യതിചലനം സരസമായ ശബ്ദവീചികളോടെയാണ് എതിരേറ്റത്. സംവിധായകന്‍ വിവാഹം കഴിക്കാന്‍ കരുതിയിരുന്ന നായികയെ , അവള്‍ക്ക് പതിനഞ്ച് വയസ്സേയുള്ളൂവെങ്കിലും അവളുടെ മാതാപിതാക്കള്‍ വിവാഹമോചിതരായിരുന്നതും മാതാവ് വേറെയൊരുത്തന്റെ കൂടെ പൊറുക്കുന്നതും അവഗണിക്കാന്‍ സംവിധായകന്‍ തയ്യാറായിരുന്നെന്ന വെളിപ്പെടുത്തലുയര്‍ന്നപ്പോള്‍ സദസ്സ്യരുടെ ഹൃദയത്തില്‍ നിന്നുയര്‍ന്ന സംഗീതം വര്‍ണ്ണനകള്‍ക്കതീതമായിരുന്നു.

ഇനി നാടകമവസാനിക്കുന്നു. നായകന്റെ ഭാര്യയും പിള്ളേരും ഭാര്യാമാതാവും സദസ്സിലേക്ക് നായകനെ താങ്ങിപിടിച്ച് കടന്നു വരുന്നു. ഗര്‍ഭം അലസിപ്പിച്ച നായികയുടെ പിന്നാലെ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത പ്രതിഫലം വാങ്ങിക്കാനായി പക്കമേളക്കാര്‍ പോകുന്നു. സംവിധായകന്‍, സദസ്സില്‍ നിന്ന് , ഇനി ഞാന്‍ എന്തിന് കാത്തിരിക്കുന്നു ? എന്ന ചോദ്യം സദസ്യര്‍ക്കായി എറിഞ്ഞ് നായികയ്ക്ക് പിന്നാലെ വേദിയിലേക്കേറുന്നു. സംഗീതം ഉച്ഛാസ്തിയില്‍ മുഴങ്ങുന്നു. കര്‍ട്ടന്‍ താഴുന്നു. കുറേ നാള്‍ കൂടി കണ്ട സംഗീതനാടകം ആസ്വദിച്ച സംതൃപ്തിയോടെ സദസ്യര്‍ എഴുന്നേറ്റ് കയ്യടിക്കുന്നു.

-ശുഭം-

അഭിപ്രായങ്ങള്‍

കുറുമാന്‍ പറഞ്ഞു…
ഇബ്രൂ, തികച്ചും വ്യത്യസ്തമായ രീതിയില്‍ എഴുതിയിരിക്കുന്നു താന്‍ ഈ കഥ. വളരെ നല്ല ശ്രമം. നന്നായിരിക്കുന്നു.

ഈ കൊട്ടതേങ്ങ ഞാന്‍ ഉടക്കട്ടെ
Rasheed Chalil പറഞ്ഞു…
ഇബ്രൂ അസ്സലായിരിക്കുന്നു.
അതുല്യ പറഞ്ഞു…
നല്ലോരു ശുദ്ധ സംഗീതത്തേ അവിഹിത ഗര്‍ഭവുമായി ഒരു ആന്തോളനം...ളോലനം...ലനം...നം...
ഏറനാടന്‍ പറഞ്ഞു…
ഈ ആധുനിക കഥ തലയില്‍ കേറുന്നില്ല ഇബ്രൂ.. ആരെങ്കിലും ഒരു കൊട്ടത്തേങ്ങ എന്റെ തലയിലിടാമോ..!
Adithyan പറഞ്ഞു…
അപ്പോ സംഭവം എന്നൊക്കെ പറഞ്ഞാല്‍ ഒരു സമൂഹഗാനം ആണല്ലെ? സമൂഹഗാനമാണേലും കൊള്ളാം നാടോടിനൃത്തമാണേലും കൊള്ളാം അവസാനം നാട്ടുകാരടെ കൈയില്‍ നിന്ന് തല്ല് വാങ്ങി കുടുമ്മത്തു കൊണ്ടേ വെക്കാനുള്ള ഇട വരുത്തരുത്.
thoufi | തൗഫി പറഞ്ഞു…
ഇബ്രൂ..ഇത് നന്നായി
സംഗീതനാടകം ആസ്വദിച്ച സദസ്യരുടെ അതേ ‘വികാര‘ത്തോടെ(??!!) ഞാനും കയ്യടിക്കുന്നു..
അജ്ഞാതന്‍ പറഞ്ഞു…
ഇബ്രൂവിനെ തിരക്കി ഞാനിവിടെ എത്തി.
പക്ഷെ എന്നെ നിരാശപ്പെടൂത്തി ഇബ്രു..
ഹാസ്യമാണുദ്ദേശിച്ചതെങ്കില്‍ പാ‍ളിപ്പോയി. പിന്നെ കഥയാണുദ്ദേശിച്ചതെങ്കില് അതും എവിടേം എത്തീ‍ല്ല. ലേഖനമാണോ അതുമല്ല .. കവിത.. ഏയ് അതുമല്ല.. പിന്നെ ഇത് എന്താ‍ണെന്റ ഇബ്രൂ‍?.

ഒ.ടൊ.:- others തുറന്നു തന്നിട്ട് വടി കൊടുത്ത് അടി മേടിച്ചതു പോ‍ലെയായൊ?ക്ഷമിക്കുക , സുഖിപ്പിക്കാനറിയാതെ ഉള്ളില്‍ തോന്നുന്നതു വെട്ടിത്തുറന്നു പറഞ്ഞേ ശീലമുള്ളു അത് കൊണ്ട് നഷ്ടപ്പെട്ട സൌഹൃദങ്ങള്‍ ധാരാളം.
Abdu പറഞ്ഞു…
ആക്ഷേപഹാസ്യം നന്നായിരിക്കുന്നു, പക്ഷെ ചിലപ്പൊഴൊക്കെ ഇബ്രു ഉദ്ദേശിച്ച ശൈലി ഇബ്രുവിന്റെ കൈയില്‍ നിന്ന് വഴുതിപ്പൊയതായി തൊന്നി,
ലിഡിയ പറഞ്ഞു…
ആക്ഷേപരംഗങ്ങളെ സംഗീതത്തിന്റെ താളങ്ങള്‍ കൊണ്ട് മനസ്സിലാക്കി തരാനുള്ള ശ്രമം, സിനിമയിലൊക്കെ പശ്ചാത്തല സംഗീതമില്ലാത്ത വികാരപ്രകടനങ്ങളില്ലല്ലോ, എന്നാല്‍ ജീവിതത്തില്‍?? എന്ന് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, പരിശ്രമം നന്നായിരിരുന്നു എന്ന് എന്റെ അഭിപ്രായം.

-പാര്‍വതി.
വ്യത്യസ്തമായ തലങ്ങളിലൂടെയുള്ള ഈ ആക്ഷേപഹസ്യം ഞാന്‍ അസ്വദിച്ചു. അല്‍പം ചിലയിടങ്ങളില്‍ വഴുതിയോ എന്നും സംശയം. എന്നാലും, 'തപം' ചെയ്താല്‍ ഇത്‌ ഒരു പുതിയ പരീക്ഷണവും ആയിത്തീരും. അല്‍പംകൂടി ശ്രദ്ധിക്കുമോ?
വേണു venu പറഞ്ഞു…
നല്ല ശ്രമം. നന്നായിരിക്കുന്നു.
bodhappayi പറഞ്ഞു…
എലിക്കു പ്രാണവേദന
പൂച്ചക്കു വീണവായന... :)

ഇബ്രൂ പാട്ടു പാടിയവകയില്‍ നിനക്കു ചില്വാനം എത്ര തടഞു... :)
ഹേമ പറഞ്ഞു…
വ്യത്യസ്തമായ ഒരു അനുഭവം
ഒരു പക്ഷെ തലക്കെട്ട് ഇങ്ങനെ ആയില്ലായിരുന്നെങ്കില്‍ വായനക്കാര്‍ കുറഞ്ഞു പോയേനേ എന്നു സംശയിക്കുന്നു.
: - സിമി
വിചാരം പറഞ്ഞു…
ആധികാരികമായി പറയാന്‍ എനിക്ക് പെരിങ്ങോടന്‍റെത്ര ബുദ്ധിയില്ല .. ഇബ്രുവിന്‍റെ രചനയേക്കാള്‍ ധിക്കാരം ഇഷ്ടപ്പെടുന്ന എനിക്ക് എന്തോ ഇത് നന്ദു പറഞ്ഞതേ പറയാനോള്ളൂ.. എന്‍റെ നിലവാരം മോശമായത് കൊണ്ടാവാം എനിക്കിത് ഉള്‍ക്കൊള്ളാനാവാത്തത് അല്ലാതെ ഇബ്രുവിന്‍റെ രചന മോശമായത് കൊണ്ടാവില്ലല്ലോ .. എഴുതുന്നവന്‍റെ ബുദ്ധിയുടെ പകുതിയെങ്കിലും വായിക്കുന്നവനുണ്ടായിരിക്കണമല്ലോ എങ്കില്ലല്ലേ വായിച്ചാല്‍ മനസ്സിലാവൂ അല്ലേ ഇബ്രു .. ഇബ്രുവിന്‍റെ അടുത്ത പരീക്ഷണം നോക്കാം ഇതെതായാലും എന്‍റെ മണ്ടയില്‍ വേവില്ല
ചില നേരത്ത്.. പറഞ്ഞു…
വായിച്ച്,
കമന്റിയ,
കമന്റാത്ത,
മനസ്സിലായവര്‍ക്കും,
മനസ്സിലാകാത്തവര്‍ക്കും,
പ്രശംസിച്ചവര്‍ക്കും
വിമര്‍ശിച്ചവര്‍ക്കും
ഇനിവരാനിരിക്കുന്നവര്ക്കും
വായിക്കാനിരിക്കുന്നവര്‍ക്കും
നന്ദി.
reshma പറഞ്ഞു…
ചില വാചകങ്ങള്‍
എന്റെ പിടീന്നും

ഴു
തി
വീണ്
ചടപടാന്ന് ഉരുണ്ട്പോയെങ്കിലും,

പുതുമ തോന്നിച്ച വായന.

ഓഫ്: കഥ, ലേഖനം, കവിത തുടങ്ങിയ അംഗീകൃത(ഉമ്മാ‍ാ അതാര്?) forms അല്ലാതെയുള്ള കുന്ത്രാണ്ടങ്ങളും ഇടാനുള്ള ഇടമല്ലേ ബ്ലോഗ്?
പലര്‍ ചവുട്ടിനടന്ന പാതയിലൂടെ നടക്കുക എളുപ്പമാണ്. മണ്ണിളകി, പുല്ലുകള്‍ ചതഞ്ഞ് മാര്‍ഗ്ഗവും ദിശയും തെളിഞ്ഞുകിടപ്പുണ്ടാവും. കൂര്ത്ത കല്ലുകളും കാരമുള്ളുകളും തേഞ്ഞു തീര്ന്നിട്ടുണ്ടാകും. അല്ലെങ്കിലും മുമ്പേ നടക്കുന്നവന്‍റെ പാദത്തിലേ ആദ്യ ദംശനമേല്ക്കൂ. ഇവിടെയും സംഭവിച്ചത് അതു തന്നെയാണ്. വേറിട്ടൊരു പാതയിലൂടെ നടക്കാനുള്ള ഇബ്രുവിന്‍റെ ശ്രമം തികച്ചും അഭിനന്ദനാര്ഹം തന്നെ.

"അവിഹിതഗര്‍ഭം -ഒരു സംഗീതാവിഷ്കാരം" - ഇതില്‍ എനിക്കു തോന്നുന്നത് അവിഹിതഗര്‍ഭത്തേക്കാള്‍ സംഗീതാവിഷ്കാരമാണ് മുഴച്ചുനില്ക്കുന്നതെന്നാണ്. ഇബ്രു പറയാനാഗ്രഹിച്ച പ്രായപൂര്ത്തിയാവാത്ത ഒരു പെണ്‍കുട്ടിയുടെ അവിഹിത ഗര്‍ഭം സമൂഹം ഒരു ആഘോഷമാക്കിയെന്നുള്ള വസ്തുത ഇബ്രു തന്നെയൊരുക്കിയ പശ്ചാത്തല സംഗീതത്തിന്‍റെ ആധിക്യത്തില്‍ മുങ്ങിപ്പോയെന്നു തോന്നുന്നു.

തീര്‍ച്ചയായും ഒരു മാന്ത്രികന്‍റെ വൈഭവത്തോടെയാണ് ഇബ്രു കഥ പറഞ്ഞുപോകുന്നത്.
തിളങ്ങുന്ന വസ്ത്രങ്ങളിലും മനംമയക്കുന്ന വാചകങ്ങളിലും വലുതുകയ്യുടെ അംഗചലനങ്ങളിലും കാണികളെ മയക്കി, ശ്രദ്ധതെറ്റിച്ച് ഇടതുകയ്യില്‍ പ്രാവിനെ പ്രത്യക്ഷപ്പെടുത്തുന്ന മാന്ത്രികനെപ്പോലെ ഇബ്രുവും വളരെ നല്ലൊരു പശ്ചാത്തലമാണ് കഥപറയാനൊരുക്കിയിരിക്കുന്നത്. പക്ഷെ ഇടതുകയ്യില്‍ പ്രാവു പ്രത്യക്ഷപ്പെടുമ്പോഴും കാണികള്‍ വലതുകയ്യിന്‍റെ ചലനങ്ങളില്‍ തന്നെ നോക്കിയിരുന്നുപോയി. അത്രയ്ക്ക് അധികമായിപ്പോയോ ഇബ്രു പശ്ചത്തലസംഗീതത്തിനു നല്കിയ പ്രാധാന്യം എന്നു തോന്നിപ്പോകുന്നു.

ഇബ്രൂ, പുതിയപാതയിലെ മുള്ളുകള്‍ക്ക് ഇപ്പോള്‍ മൂര്‍ച്ചകുറഞ്ഞിട്ടുണ്ടാവും, അവിടെ നിന്‍റെ കാല്പ്പാടുകളും പതിഞ്ഞിട്ടുണ്ടാവും.
നിനക്കഭിമാനിക്കാം, നീയും മുന്‍പേ പറക്കുന്ന പക്ഷിയാണ്!
വാളൂരാന്‍ പറഞ്ഞു…
ഇബ്രൂ,
എന്തായാലും പുതിയ ഒരു വായനാനുഭവമാണ്‌, ഒരു പ്രത്യേകത. ഈ വേറിട്ട നടത്തങ്ങള്‍ എന്നും മുതല്‍ക്കൂട്ടാകട്ടെ....
തണുപ്പന്‍ പറഞ്ഞു…
“ആറ്റ് നോറ്റ് പെറ്റിട്ട പിള്ള ചാപ്പിള്ള” എന്ന് ആദ്യം കരുതി.
ഒരു പുനര്‍വായനയില്‍ ഞാനും ആ സംഗീതത്തിന്‍റെ ആസ്വദകരിലൊരാളായപ്പോള്‍ അതിമനോഹരമായ ഒരു പുതിയ , വായനാനുഭവമായി.

ആരും നടക്കാത്ത വഴികളിലെ കല്ലും മുള്ളും ചികഞ്ഞമാറ്റി നടക്കുന്ന നിനക്ക് ഭാവുകങ്ങള്‍
Madhavikutty പറഞ്ഞു…
നേരിട്ടു പരിചയമില്ലെങ്കിലും ബെന്യമിന്റെ ബ്ലൊഗ് ല്‍ ഒരു ചോദ്യമെറി‍ഞ്ഞിരുന്നു.ഈ ബ്ലോഗ് കണ്ടപ്പോള്‍ ചോദ്യത്തിന്റെ പൊരുള്‍ പിടികിട്ടി.‍‍തീര്‍ച്ചയായും പ്രവാസികളില്‍ നല്ല എഴുതുകാരുണ്ട്.പക്ഷെ അവര്‍ പ്രവാസികളല്ലെങ്കിലും നല്ല എഴുത്തു/വായനക്കാര്‍ ആയിരിക്കില്ലേ? പ്രവാസം എ‍ഴുത്തിനു ഗുണകരമായ പ്രകോപനം ആണു.പക്ഷെ അതു എഴുത്തുകാരെ സൃഷ്റ്റിക്കില്ല.പ്രവാസം കാര്‍ന്നു തിന്നു വികലമാക്കിയ അപൂര്‍വം രചനകളെങ്കിലും നമ്മള്‍ വായിച്ചിട്ടുണ്ട്.താങ്കള്‍‍ക്കു നല്ല ഭാഷയും ഭാവനയുമുണ്ട്.അഭിനന്ദനങ്ങള്‍.‍
Kumar Neelakandan © (Kumar NM) പറഞ്ഞു…
വ്യത്യസ്തം! (പതിവുപോലെ! എന്ന വാക്കാണ് ഉചിതം. എങ്കില്യ്ം ആ വാക്കു പതിവുപൊലെ പറയുന്നില്ല)

രേഷ്മ എഴുതിയ കമന്റുഅതു (എഴുതിയ രീതി)ഇഷ്ടമായി. ശരിക്കും ക്രിയേറ്റീവ്.
കണ്ണൂസ്‌ പറഞ്ഞു…
പിറകിലേക്കല്ല, മുന്നോട്ടാണ് ഞാന്‍ നടക്കുന്നതെന്ന് ഇപ്പോള്‍ മറക്കാറില്ല. ഞാന്‍ ഞാനായി ജീവിക്കുന്നതിവിടെയാണ്.

ഇത്‌ ഇബ്രുവിന്റെ ബ്ലോഗിന്റെ തലവാചകം. ഈ കഥ അതിനെ അന്വര്‍ത്ഥമാക്കുന്നു.
മുല്ലപ്പൂ പറഞ്ഞു…
ഇബ്രൂ ഈ പരീക്ഷണം കൊള്ളാം.
വ്യത്യസ്ഥം , തികച്ചും.

ആദ്യാവസാനം സംഗീതവുമായി ബന്ധിപ്പിച്ചു ഒരു കഥ. ഉദ്യമം വിജയം കണ്ടു.
pradeepram പറഞ്ഞു…
Hai how r u ...
I am pradeep from tvpm .I would like to know how to publish malayalam blogs in blog spot.com ..?
Give me a detailed replay to thi mail ID :pradeepramarajan@gmail.com

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

യാത്രാമൊഴി

നീ പ്രണയിക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ മറഞ്ഞ് നിന്നത് , അവിശ്വാസത്തിന്റെ വിഷവിത്തുകള്‍ എന്നില് പുതുമഴ കാത്ത് കിടക്കുന്നതിനാലാണ്. തിരിതാഴ്ത്തി വെച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നപ്പോള്‍, വരാന്‍ വൈകുകയോ- വരാതിരിക്കുകയോ ചെയ്തത് വെളിച്ചത്തെ ഭയന്നല്ല, എന്നിലെ ആസക്തിയെ ഭയന്നാണ്. നിന്റെ കണ്ണുനീര്‍ എന്നെ ഉലയ്ക്കാത്തത്, സഹൃദയത്വമില്ലാഞ്ഞല്ല- എന്റെ മിഴിനീര്‍ നിനയ്ക്ക് പ്രതീക്ഷ നല്‍കുമെന്ന് ഭയന്നാണ്. മാറോട് ചേര്‍ത്ത് നീയാ കുഞ്ഞിനെ ചുംബിച്ച് എന്നെ ഒളിക്കണ്ണിട്ടപ്പോള്‍, തരളിതയാണെന്ന് അറിയാഞ്ഞല്ല, അന്നം തേടി അലയാന്‍ വിധിച്ചവന്- ‘മകന്‍’ ഒരു വിദൂരസ്വപ്നമാണെന്ന് അറിഞ്ഞതിനാലാണ്. നീ പകലും വെളിച്ചവുമാണ്. ഞാന്‍ കൂരിരുട്ടും ചീവീടും. നിലാവും കിനാവും നിന്നെ ഉന്മാദയാക്കുമ്പോള്‍ ഞാന്‍- അസ്വസ്ഥനാണെന്നറിയുക.. ഇണചേരലിന് സാക്ഷ്യം വഹിക്കാന്‍ വേറൊരു ഋതുക്കാലം പിറക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്‍‌വിളി കേള്‍ക്കാതെ, ഇരുളിന്റെ നിറവില്‍ വെളിച്ചം തേടി അകന്നത്. ഇതൊരു യാത്രാമൊഴിയല്ല. പ്രണയം ചവിട്ടിയുലയ്ക്കാത്ത യൌവനം നിനക്ക് ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയാണ്.

സമ്മാനം

ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!