ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പെരുമഴക്കാലം

പുറത്ത്‌ മഴ തകര്‍ത്താടുന്നു...
വീട്ടുപറമ്പിലെ കുളം നിറയുമായിരിക്കും. തുള്ളിക്കൊരുകുടം കണക്കാണു മഴ പെയ്യുന്നത്‌. നാളെ മുതല്‍ കുളി കുളത്തില്‍ വെച്ചാകാം.കിണറ്റിലെ വെള്ളം ബക്കറ്റ്‌ വെച്ച്‌ കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും...അയല്‍പക്കത്തെ കുട്ടികള്‍ തല നിറയെ എണ്ണ തേച്ച്‌ കുളത്തില്‍ കുളിക്കുവാന്‍ വരും. എണ്ണ പാട കെട്ടി വെള്ളത്തില്‍ കലരും എന്ന് എത്ര പറഞ്ഞാലും അവറ്റകള്‍ കേള്‍ക്കില്ല.സോപ്പ്‌ വെള്ളത്തില്‍ കലര്‍ത്തരുതെന്ന് പറഞ്ഞിട്ടും ഫലമില്ല!!..
പെരുമഴക്കാലം....
അതിരു ഇടിഞ്ഞ്‌ കുളത്തിന്റെ വലിപ്പം കൂടാതിരിക്കുവാനായി കാലവര്‍ഷാരംഭത്തിന്ന് മുമ്പായി കുളം കിളച്ച്‌ അതിരുകള്‍ വൃത്താകൃതിയില്‍ കൈക്കോട്ട്‌ ഉപയോഗിച്ച്‌ വൃത്തിയായി തേച്ച്‌ മനോഹരമാക്കിയിട്ടുണ്ടാകും. കുളത്തിലേക്ക്‌ ഇറങ്ങുവാനായി തെങ്ങിന്‍ തടി ഉപയോഗിച്ച്‌ പടികള്‍ ഉണ്ടാക്കാറുണ്ട്‌.മഴക്കാലത്ത്‌ ഈ പടികള്‍ നിറയുന്നതിന്നനുസരിച്ചാണു വീട്ടില്‍ നിന്ന് കുളിക്കുവാന്‍ അനുവാദം കിട്ടുക. നാലോ അഞ്ചോ പടികളില്‍ വെള്ളം നിറഞ്ഞാല്‍ നിര്‍ത്തികൊള്ളണം അതായിരുന്നു നിയമം.
മഴ പെയ്തു കൊണ്ടേയിരിക്കുകയാണു.. ഇടക്ക്‌ ശക്തി കുറഞ്ഞും പിന്നീട്‌ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരികയാണു. മഴയത്ത്‌ മൂടി പുതച്ചുള്ള ഈ പാതിയുറക്കം നല്‍കുന്ന സുഖാനുഭൂതി പറഞ്ഞറിയിക്കുവാന്‍ വയ്യ.സമയ സ്ഥലബോധമില്ലാതെ ഇങ്ങനെ
കുറച്ച്‌ കിടക്കാം.ആരും വിളിച്ച്‌ ഉണര്‍ത്താതിരുന്നാല്‍ മതിയായിരുന്നു. വല്ല്യുമ്മ ആയിരിക്കും ആദ്യം വിളിക്കുക, കാരണം കുട്ടികള്‍ സ്കൂളില്‍ നിന്ന് വരാന്‍ തുടങ്ങിയിട്ടുണ്ടാകും. അനിയനെ പോയി വിളിച്ച്‌ കൊണ്ടുവരാന്‍ പറഞ്ഞായിരിക്കും തുടങ്ങുക.. ഈ ചെക്കനാണെങ്കില്‍ കുടയും എടുക്കാതെ പോകും സ്കൂളിലേക്ക്‌,.. വിളിക്കട്ടെ, അപ്പോള്‍ പോകാം. തിരിഞ്ഞു കിടന്നു. മഴ തകരപാത്രത്തില്‍ വീണു കരഞ്ഞു തുടങ്ങി.. സന്തോഷത്തിന്റെയോ സന്താപത്തിന്റെയോ?.കരഞ്ഞുകലങ്ങിയ അന്തരീക്ഷം..മഴയുടെ വിഷാദത്തിന്റേതാണു.. മഴക്കുമുണ്ടോ എന്റേതു പോലെ നഷ്ടമായ കിനാവുകള്‍?..
എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല, മഴ ചിന്നം പിന്നം പെയ്യുന്നു...അനിയന്‍ സ്കൂള്‍ വിട്ട്‌ വന്നുവോ?. ആവലാതിയായി..എന്തു പറ്റി?..ആരും വിളിച്ചില്ല!!. പുതപ്പ്‌ മാറ്റി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴുണ്ട്‌ അലാറം മുഴങ്ങുന്നു.. സമയം നാലര കഴിഞ്ഞിരിക്കുന്നു.സ്ഥലവും മാറിയിരിക്കുന്നു. കാതങ്ങള്‍ അകലെയാണു ഞാന്‍.. വര്‍ഷം മൂന്ന് കഴിഞ്ഞിരിക്കുന്നു അനിയനെയും വല്ല്യുമ്മയെയും കണ്ടിട്ട്‌,...സ്കൂള്‍ കാലം കഴിഞ്ഞു അനിയന്‍ കോളേജില്‍ ആണു പഠിക്കുന്നത്‌.
വല്ല്യുമ്മ വാര്‍ദ്ധക്യരോഗത്താല്‍ പീഡിതയായിരിക്കുന്നു...
അബുദാബിയിലെ ഉച്ചയുറക്കത്തിലെ, കേടുവന്ന എ സിയുടെ ഞരക്കമായിരുന്നു ഓര്‍മകളിലേക്കു നയിച്ച മഴ. ഇനി ഓഫീസിലേക്ക്‌..മഴ നനഞ്ഞ മനസ്സുമായി രണ്ടാം പാതി
ആടിത്തീര്‍ക്കുവാനായി ചമയമണിയുമ്പോള്‍ മൊബൈല്‍ മുഴങ്ങുന്നു.. മറുതലക്കല്‍ അനിയന്‍ - നാട്ടില്‍ നിന്ന്- മഴ നനയാതെ വീട്ടിലെത്തിക്കുവാന്‍ കുടയുമായി ഞാന്‍ അവനെയായിരുന്നു വിളിക്കാന്‍ പോകേണ്ടിയിരുന്നത്‌..അവന്‍ ഇംഗ്ലണ്ടിലേക്ക്‌ യാത്രയാകുന്നു.. ഈ പ്രാവശ്യവും അവനെ കാണാനൊത്തില്ല. പരിഭവങ്ങള്‍ പറഞ്ഞ്‌ കരച്ചിലിന്റെ വക്കോളമെത്തിയപ്പോള്‍ എനിക്കും വാക്കുകള്‍ മുറിഞ്ഞു. നല്ലത്‌ വരട്ടെ എന്നാശംസിച്ച്‌ മൊബൈല്‍ കട്ട്‌ ചെയ്തു.
അബൂദാബിയില്‍ മഴക്കോളിന്റെ ലാഞ്ചന പോലുമില്ലെങ്കിലും എന്റെ മനസ്സില്‍ സങ്കടത്തിന്റെ പെരുമഴക്കാലമായിരുന്നു അപ്പോള്‍...

അഭിപ്രായങ്ങള്‍

Paul പറഞ്ഞു…
ബൂലോഗങ്ങളില്‍ തകര്ത്തു പെയ്യുന്ന മഴ...
നനഞ്ഞു കരഞ്ഞു...
Kalesh Kumar പറഞ്ഞു…
പ്രിയ ഇബ്രു, വളരെ നന്നായിട്ടുണ്ട്‌ . ഇനിയും എഴുതണം.
മഴത്തുള്ളികള്‍ പ്രകൃതിയുടെ കണ്ണീരാണോ?
______
P.S: ഇബ്രു, ദയവായി http://vfaq.blogspot.com/2005/01/blog-post.html സന്ദര്‍ശിക്കുക. കമന്റുകള്‍ ട്രാക്ക്‌ ചെയ്യാന്‍ ശ്രീ.സിബുവും ശ്രീ.രാജും (പെരിങ്ങോടര്‍) ചേര്‍ന്ന് രൂപീകരിച്ച ഒരു ഉഗ്രന്‍ സംവിധാനമാണ്‌. കാര്യങ്ങള്‍ വിശദമായി വിശദീകരിച്ചിട്ടുണ്ട്‌ അതില്‍.

http://www.blog4comments.blogspot.com/ എന്ന ലിങ്കും സന്ദര്‍ശിക്കുക.
ചില നേരത്ത്.. പറഞ്ഞു…
പ്രിയ കലേഷ്‌,
ബ്ലോഗ്‌ ചെയ്യുവാന്‍ സൂ-വായിരുന്നു പ്രചോദനം-
ഇപ്പോള്‍ എന്നെ വഴി നടത്തിക്കുന്നത്‌ നിങ്ങളാണു..
നന്ദിയുണ്ട്‌..
നന്ദി മാത്രമേയൊള്ളോ, എന്നു സലിം കുമാര്‍ മീശമാധവനില്‍ ചോദിച്ച പോലെ ചോദിക്കരുത്‌..
ഈ ഓട്ട കീശക്കാരന്റെ കയ്യില്‍ അതു മാത്രമേയുള്ളൂ..
ഇബ്രു..

Dear sunil
മഴ-
വേണമെങ്കില്‍ ഇനിയും നനയ്ക്കാം.

ശ്രീ പോള്‍.
വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷിക്കുന്നു.

നന്ദി എല്ലാവര്‍ക്കും..
-ഇബ്രു-
Kumar Neelakandan © (Kumar NM) പറഞ്ഞു…
...വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും... തഴുകി നിന്നെക്കാത്തിരിക്കയാണു ഞാന്‍...

.... നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുര്‍നര്‍ജ്ജനിക്കുമോ....


മഴചിന്തകളില്‍ ഇബ്രു ഒരു പൊങ്ങുതടിപോലെ.....
കൊള്ളാം ഈ തണുപ്പ്‌. കരിമ്പടം മൂടി സൂക്ഷിക്കുക.
സു | Su പറഞ്ഞു…
ഇബ്രു,
പിന്നെ നോക്കാം എന്നു പറഞ്ഞതിനു മാപ്പ്. നോക്കാതിരിക്കാന്‍ തോന്നിയില്ല. ഇബ്രുവിന്റെ മഴക്കാലവും മഴക്കാല ഓര്‍മ്മകളും നന്നായിരിക്കുന്നുട്ടൊ. എന്തായാലും വീട്ടില്‍ വെച്ചുള്ള ഉറക്കത്തിലെ ഓര്‍മ്മയില്‍ മഴ വന്നതു നന്നായി.അല്ലെങ്കില്‍ ഓഫീസില്‍ വെച്ചു ഉറങ്ങി സ്വപ്നം കണ്ടോണ്ടിരിക്കുമ്പോള്‍ ആണ് പണ്ട് ഓഫീസ് സന്ദര്‍ശിക്കാന്‍ വന്നയാള്‍ വരുന്നതെങ്കിലോ? വഴക്കിന്റെ പെരുമഴക്കാലം ആയേനേ.അല്ലേ?
rathri പറഞ്ഞു…
കിണറ്റിലെ വെള്ളം ബക്കറ്റ്‌ വെച്ച്‌ കോരിയെടുക്കുവാന്‍ മാത്രം നിറയുമായിരിക്കും........

manoharam :)

-rathri
aneel kumar പറഞ്ഞു…
അര്‍ദ്ധവാര്‍ഷിക വേനല്‍ത്തലച്ചൂടില്‍ ഈ മഴയോര്‍മ്മ തലയും മനസ്സും തണുപ്പിച്ചു.
ഇബ്രു...
ചില നേരത്ത്.. പറഞ്ഞു…
സൂ...
ഓഫീസില്‍ ഉറങ്ങാറില്ല..
പ്രവാസിയായതിന്ന് ശേഷം വീട്ടിലും കാര്യമായി ഉറങ്ങാറില്ല!!..
കിട്ടുന്ന സമയം പുളുവടിച്ചും നാട്ടുകാരെ കുറ്റം പറഞ്ഞും രാഷ്ട്രീയക്കാരെ ചീത്തവിളിച്ചും കഴിക്കാറാണു പതിവ്‌..
വല്ലപ്പ്പ്പോഴും മലയാറ്റൂരോ ആനന്ദോ വിജയനോ ഖലീല്‍ ജിബ്രാനോ വന്നു കയറിയാലായി..

ശ്രീ രാത്രീ...
അറിയാതെ വന്നു കയറിയതാണു..

ശ്രീ അനില്‍..
പൊയ്തൊഴിഞ്ഞ കാര്‍മേഘം മനസ്സും കുളിര്‍പ്പിച്ചുവോ?..

പ്രിയ കുമാര്‍..
ചില മഴക്കാല ഓര്‍മ്മകള്‍ മറ്റേതൊരു ഋതുക്കാലവും നല്‍കാത്തത്ര തീവ്രമായ അനുഭവങ്ങള്‍ നല്‍കുമെന്ന് എനിക്ക്‌ തോന്നാറുണ്ട്‌, നിങ്ങള്‍ക്കുമങ്ങനെയാണൊ?..
-ഇബ്രു-

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അരിഗോണികള്‍

നിഴല്‍ പ്രവാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അവരില്‍ വിശ്വസിക്കുന്നവരെ പറ്റി? ചരിത്രകാലത്തിനും ചരിത്രാതീതകാലത്തിനുമിടയ്ക്ക് പതിനായിരം വര്‍ഷത്തിന്റെ ചരിത്രം രേഖപ്പെടാതെ പോയതിനെ കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും. നോഹയുടെ പെട്ടകത്തെ കുറിച്ചും... ദൈവം, ഭൂമിയിലെ എല്ലാ വര്‍ഗ്ഗത്തില്‍ നിന്നും ഇണകളെ പെട്ടകത്തില്‍ കയറ്റാന്‍ നോഹയെ നിയോഗിച്ചപ്പോള്‍ അരിഗോണി വംശതലവന്‍ തന്റെ ബൃഹത്തായ വംശ സാമ്രാജ്യത്തില്‍ നിന്ന് ഓരോ ഇണകളെ നല്‍കി നോഹയെ സഹായിച്ചു. അരിഗോണികളെ കുറിച്ചുള്ള ആദ്യ ചരിത്ര പരാമര്‍ശം അവിടെ തുടങ്ങുന്നു. ദൈവം, കനത്ത പേമാരിയായി ജനതയ്ക്ക് മേല്‍ ശിക്ഷ വര്‍ഷിച്ചു. മാസങ്ങളോളം നോഹയുടെ പെട്ടകം പ്രളയത്തില്‍ കര തേടിയലഞ്ഞു. പേമാരി നേര്‍ത്ത് ജലനിരപ്പ് താഴ്‌ന്നു. ഇണകള്‍ പെട്ടകത്തില്‍ നിന്നിറങ്ങി, ഭൂമിയില്‍ വംശപരമ്പര പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ഇണചേര്‍ന്നു. അരിഗോണി ഇണകള്‍ നോഹയുടെ മതം വിശ്വസിച്ചെങ്കിലും പരമ്പരാഗതമായ, നിഴല്‍ പ്രവാചകരെ പറ്റിയുള്ള വിശ്വാസം നില നിര്‍ത്താന്‍ അവര്‍ അവിസാന്ത ഭാഷ മറന്നില്ല. അരിഗോണികളുടെ ചരിത്രരചന അവിസാന്തയിലൂടെയായിരുന്നു. തിരശ്ചീനമാ‍യി വലത് നിന്നും ഇടത് നിന്നും തുടങ്ങുന്ന പ്രാദേശിക ഭാഷ...

പരാജയം

(ഒരു സുഹൃത്തിന്റെ മാതാവിന്റെ മരണം വേദനിപ്പിച്ചതിങ്ങനെയാണ്) സ്ത്രീകളോട് എനിക്ക് വലിയ താല്പര്യമില്ല.. സ്നേഹം നല്‍കി അലോസരപ്പെടുത്തുന്ന മാതാവും ഉപദേശത്തില്‍ കുരുക്കുന്ന പെങ്ങളും വഴിപിഴച്ച കാമത്തെ നിയന്ത്രിക്കുന്ന ഭാര്യയും വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു.. പരാജിതനാകാന്‍ ഉത്സുകനായത്, ബന്ധനങ്ങളെ ഭയക്കുന്നതിനാലാണ്... എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്.

അങ്ങനെയായിരുന്നു അന്ന്..

സാബുവിന് നാല് കുതിരകളുണ്ടായിരുന്നു. ഒരാണ്‍ കുതിരയും മൂന്ന് പെണ്‍കുതിരകളും... വല്യച്ഛന്‍ ഗരഖ്‌പൂരില്‍ നിന്നും ട്രെയിന്‍ വഴി അവയെ കൊണ്ടുവരുന്നതിനിടയ്ക്ക് സംഭവിച്ച അശ്രദ്ധ കാരണം പെണ്‍കുതിരകളില്‍ ഒന്നിന്റെ കാലിന്ന് , ആ കുതിര കുട്ടികുതിരയാണ് ,വൈകല്യം സംഭവിച്ചതില്‍ സാബു ഖിന്നനായിരുന്നു. സാബുവിന്റെ വീട്ടില്‍ വലിയ കുതിരലായം ഉണ്ടായിരുന്നു. സ്കൂള്‍ അവധികളില്‍ കുതിരലായത്തില്‍ വേനലവധി ആഘോഷിച്ച് കുതിരകഥകളുമായി സാബു സ്കൂള്‍ തുറക്കുമ്പോള്‍ വരുമായിരുന്നു. വല്യച്ഛന്റെ കൂടെ കുതിരകളെ വാങ്ങാന്‍ ഗരഖ്‌പൂരിലേക്ക് യാത്ര പോകേണ്ടതിനാല്‍ സാബു മൂന്നാം ക്ലാസില്‍ വല്ലപ്പോഴുമേ വന്നിരുന്നുള്ളൂ. കുതിര കഥകളോടുള്ള എന്റെ കമ്പം കാരണം സാബുവിന്റെ ക്ലാസ്മുടക്കം ഭയങ്കരമായ വിഷമമുണ്ടാക്കി. എന്റെ വാപ്പ വളരെ സ്നേഹസമ്പന്നനായിരുന്നു എന്റെ ബാല്യകാലത്ത്. ഇംഗ്ലീഷിലും കണക്കിലും നല്ല മാര്‍ക്കുണ്ടാകാന്‍ കാരണം വാപ്പായുടെ ട്യൂഷനായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ , സ്വര്‍ണ്ണപൂക്കള്‍ വിരിയുന്ന പൂന്തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ വാപ്പയും കൂടുമായിരുന്നു. നിറയെ പൂക്കളുള്ള സുഗന്ധം പരയ്ക്കുന്ന വീട്ട്മുറ്റത്തെ ഉദ്യാനത്തില്‍ നിന...